വൈദ്യുതവാഹനങ്ങളുടെ ഊര്‍ജസ്രോതസ്സായ ലിഥിയം അയണ്‍ ബാറ്ററികള്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കും. ഇതിനുള്ള ആധുനിക സാങ്കേതിവിദ്യ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് സ്വന്തമാക്കി. കേരള ഓട്ടോ മൊബൈല്‍സില്‍ നിര്‍മിക്കുന്ന വൈദ്യുതി ഓട്ടോറിക്ഷകള്‍ക്കാകും ആദ്യം നല്‍കുക. തുടര്‍ന്ന് വ്യവസായിക അടിസ്ഥാനത്തില്‍ മറ്റ് നിര്‍മാതാക്കള്‍ക്കും വിതരണംചെയ്യും. 

To advertise here,

ഇ-വാഹന ബാറ്ററികള്‍ക്ക് ചൈനീസ് നിര്‍മിത ബാറ്ററികളെ ആശ്രയിക്കേണ്ട അവസ്ഥ മാറും. ബാറ്ററികളുടെ ഭാരം കുറയ്ക്കുക, ചാര്‍ജിങ് ശേഷിയും ആയുസ്സും കൂട്ടുക തുടങ്ങിയവയാണ് ലിഥിയം അയണ്‍ ബാറ്ററികളുടെ നിര്‍മാണത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍. ഇതില്‍ നിര്‍ണായകമായ നേട്ടം കൈവരിക്കാന്‍ ടൈറ്റാനിയത്തിന് കഴിഞ്ഞു.

ലിഥിയം ബാറ്ററികളിലെ പോസിറ്റീവ് ഇലക്ട്രോഡുകളില്‍ കാര്‍ബണിന് പകരം ലിഥിയം ടൈറ്റനേറ്റ് ഉപയോഗിക്കും. ടൈറ്റാനിയത്തിലെ ഗവേഷണവിഭാഗം ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും ലിഥിയം ടൈറ്റനേറ്റ് നിര്‍മിക്കുകയുംചെയ്തു. രാജ്യത്ത് ആദ്യമായിട്ടാണ് പൊതുമേഖലാ സ്ഥാപനം ഈ ഉത്പന്നം നിര്‍മിക്കുന്നത്.

കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പൂര്‍ത്തീകരിച്ചത്. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ലിഥിയം ടൈറ്റനേറ്റിന്റെ ക്ഷമത പരിശോധിച്ചിരുന്നു. വാണിജ്യാടിസ്ഥാനത്തിലെ നിര്‍മാണത്തിന് കേന്ദ്രസഹായവും കിട്ടും.

കാര്‍ബണിന് പകരം ലിഥിയം ടൈറ്റനേറ്റ് ഉപയോഗിക്കുന്നതോടെ ബാറ്ററികളുടെ താപനില കുറയ്ക്കാം. ബാറ്ററികളുടെ ചൂടുകൂടുന്നത് തടയാന്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങളും ഒഴിവാക്കാം. പെട്ടെന്ന് ചാര്‍ജ് ചെയ്യാമെന്നതാണ് മറ്റൊരു നോട്ടം. കാര്‍ബണ്‍ ബാറ്ററികളെക്കാളേറെ ആയുസ്സും ലഭിക്കും. 

ഇറക്കുമതിചെയ്യുന്ന ബാറ്ററികള്‍ പഴയ വാഹനങ്ങള്‍ക്ക് യോജ്യമല്ല. ബാറ്ററികളുടെ ഘടനയാണ് തടസ്സം. എന്നാല്‍ തദ്ദേശീയ വാഹനങ്ങള്‍ക്ക് അനുയോജ്യമായരീതിയില്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ പൊതുമേഖലാ സ്ഥാപനത്തിനുകഴിയും. ഉപയോഗത്തിലുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാതെ വൈദ്യുതിയിലേക്ക് മാറ്റാനാകും.

Content Highlights: Kerala State Decided To Develop Electric Vehicle Battery