പത്തനംതിട്ട: വാഹനങ്ങളിൽ വരുത്തുന്ന രൂപമാറ്റത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചിരിക്കുന്ന സമിതിയുടെ റിപ്പോർട്ട് വന്നാൽ നിയമനിർമാണം ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് അബിൻ വർക്കി എം.എൽ.എ. പറഞ്ഞു. അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ആറന്മുളയിൽ ദുരിതാശ്വാസത്തിന് എത്തിയ വണ്ടിക്കാണ് പിഴയിട്ടതെന്ന് എം.എൽ.എ. ആവർത്തിച്ചു. എം.എൽ.എ. പരാതിപ്പെട്ടതോടെ രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡുചെയ്തിരുന്നു. വണ്ടിക്ക് ആദ്യം 5000 രൂപയാണ് പിഴയിട്ടത്. എന്നാൽ, അടൂരിൽ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് നടപടിയുണ്ടായതെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥരെ മൂന്നുദിവസത്തിനകം തിരികെയെടുത്തു. പിന്നീട് വിഷയം ഹൈക്കോടതിലെത്തി. ഓരോ രൂപമാറ്റത്തിനും പ്രത്യേകം പിഴ ചുമത്തണമെന്ന് കോടതി ഉത്തരവിട്ടതോടെ പിഴത്തുക 50,000 രൂപയാക്കി വർധിപ്പിച്ചു.

എന്നാൽ, വാഹന ഉടമയെ പിന്തുണച്ച് തിങ്കളാഴ്ച എം.എൽ.എ. വീണ്ടും രംഗത്തുവന്നു. പ്രളയദുരിതാശ്വാസത്തിൽ പങ്കെടുത്ത വാഹനമാണെന്ന് വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരോടു പറഞ്ഞപ്പോൾ ''നിന്നോട് ആരെങ്കിലും പറഞ്ഞോ പ്രളയദുരിതാശ്വാസത്തിൽ പങ്കെടുക്കാൻ'' എന്ന് എം.വി.ഡി. ഉദ്യോഗസ്ഥർ ചോദിച്ചതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ലെന്ന് എം.എൽ.എ. പറഞ്ഞു. ഇത് അനൗചിത്യമാണ്. ഇതിനെയാണ് ചോദ്യംചെയ്യുന്നത്.

നിർത്തിയിട്ട വാഹനത്തിനാണ് പിഴയിട്ടത്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ഓവർ സ്പീഡിൽ പോകുന്ന വാഹനത്തിന് പിഴയിടുമോ? സൈബർ സഖാക്കളോട് ചോദിക്കാനുള്ളത് നിങ്ങൾ എം.വി.ഡി.ക്ക് ഒപ്പമാണോ പ്രളയരക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഈ ദമ്പതിമാർക്കൊപ്പമാണോ എന്നാണ്- അബിൻ വർക്കി പറഞ്ഞു.

പിഴ അടയ്ക്കാനുള്ള തുക നൽകി

ജീപ്പിന് അടയ്ക്കാനുള്ള പിഴ, ഉടമ അമലിനും ഭാര്യ ആർദ്രയ്ക്കും എം.എൽ.എ.യുടെ സാന്നിധ്യത്തിൽ കൈമാറി. ഹൈക്കോടതിയിലെ അഭിഭാഷകർ സമാഹരിച്ച അൻപതിനായിരം രൂപയാണ് അഡ്വ.അരുൺ എസ്. നായർ കൈമാറിയത്. വള്ളസ്സദ്യയ്‌ക്കെത്തിയ ഏതാനും അഭിഭാഷകർ പ്രളയദിനത്തിൽ ആറന്മുളയിൽ കുടുങ്ങിയിരുന്നു. എം.എൽ.എ. ഇടപെട്ടാണ് ഇവരെ ഓഫ്‌റോഡിലൂടെ കയറ്റിവിട്ടത്.