ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വാഹന ഉടമകള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പുതിയ നീക്കം. കാലപ്പഴക്കത്തെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വാഹനങ്ങള്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിക്കുന്നതിന് ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷിക്കണമെന്ന നിബന്ധനയാണ് സര്‍ക്കാര്‍ പിന്‍വലിച്ചു. പഴയ വാഹനങ്ങള്‍ ഡല്‍ഹിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിന് രജിസ്‌ട്രേഷന്‍ റദ്ദാക്കി ഒരു വര്‍ഷത്തിനുള്ളില്‍ എന്‍ഒസിക്ക് അപേക്ഷിക്കണമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിയമം.

To advertise here,

സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനത്തോടെ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡല്‍ഹി എന്‍സിആറിന് പുറത്ത് റീ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു വര്‍ഷത്തിന് ശേഷവും എന്‍ഒസി നേടാനാകും. എന്‍ഡ് ഓഫ് ലൈഫ് വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 2024-ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വരുത്തിയ മാറ്റങ്ങളിലൂടെയാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിലൂടെ കാലാവധി അവസാനിച്ച വാഹനങ്ങള്‍ ഉത്തരവാദിത്തതോടെ ഒഴിവാക്കുന്നതിനുള്ള അവസരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഡല്‍ഹി ഗതാഗത വകുപ്പ് മന്ത്രി പങ്കജ് കുമാര്‍ സിങ് പറയുന്നത്. ഇതുവരെ ഉണ്ടായിരുന്ന നിയമം മൂലം നിരവധി വാഹനങ്ങളാണ് മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ നേടാനാകാതെയും പൊളിച്ച് നീക്കാന്‍ കഴിയാതെയും ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ കിടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലവധി അവസാനിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണവും ഗതാഗതക്കുരുക്കും വിലയിരുത്തിയ ശേഷമാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. എന്‍ഒസിക്കുള്ള ഒരു വര്‍ഷത്തെ സമയപരിധിയെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് വാഹനങ്ങള്‍ നീക്കുകയാണ് ഈ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ വായു നിലവാരം മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുമാകുമെന്നും മന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ നിയമം അനുസരിച്ച് രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വാഹനങ്ങള്‍, അവ ഇപ്പോഴും ഓടിക്കാന്‍ അനുമതിയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് നിയമപരമായി തന്നെ മാറ്റാന്‍ ഈ നീക്കത്തിലൂടെ വഴിയൊരുങ്ങുമെന്നാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡല്‍ഹിയിലെ വാഹന മാനേജ്‌മെന്റ് കാര്യക്ഷമമാക്കുന്നതിനും ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.