കോഴിക്കോട് ജില്ലയില്‍ മേപ്പയ്യൂരിനടുത്ത് കല്‍പ്പത്തൂരിടം പരദേവതാ ക്ഷേത്രത്തിലെ പുരാതനമായ സീതാസ്വയംവരം ദാരുശില്പം രാമായണമാസത്തില്‍ ഭക്തരുടെയും ചരിത്രകാരന്മാരുടെയും ശ്രദ്ധയാകര്‍ഷിക്കുകയാണ്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശില്പം രാമായണത്തിലെ സീതാസ്വയംവരം എന്ന സുപ്രധാന മുഹൂര്‍ത്തത്തെ മനോഹരമായാണ് മരത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

To advertise here,

രാമായണ കഥാമുഹൂര്‍ത്തങ്ങള്‍ പ്രമേയമായ ദാരുശില്പങ്ങളുള്ള ക്ഷേത്രങ്ങള്‍ കേരളത്തില്‍ അത്യപൂര്‍വമാണ്. ഇതുള്‍പ്പെടെയുള്ള ദാരുശില്പങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നവരുടെയെല്ലാം മനംകവരുന്നവയാണ്. രാമായണമാസം ആരംഭിച്ചതോടെ ഒട്ടേറെപ്പേര്‍ ദാരുശില്പം കാണാനും അതിന്റെ പ്രാധാന്യം മനസ്സിലാക്കാനും ക്ഷേത്രത്തിലെത്തുന്നുണ്ട്.

സീതാസ്വയംവരത്തെ അതിസൂക്ഷ്മമായി മരത്തില്‍ കൊത്തിയെടുത്തിട്ടുള്ള ശില്പം പ്രാചീനകേരളത്തിന്റെ കലാപരമായ മികവിനും ശില്പകലാവൈഭവത്തിനും ഉത്തമ ഉദാഹരണംകൂടിയാണ്. സീതാസ്വയംവര കഥയിലുള്ള മിഥിലാപുരിയിലെ വില്ലുകുലയ്ക്കല്‍ മത്സരത്തിന് ശ്രീരാമന്‍ പങ്കെടുക്കുന്നതും ശൈവചാപം ഒടിക്കുന്നതും സീതാദേവി വരണമാല്യം ചാര്‍ത്തുന്നതും സീതാസമേതനായുള്ള മടക്കയാത്രയുമെല്ലാം ശില്പങ്ങളില്‍നിന്ന് വായിച്ചെടുക്കാം.

പുരാവസ്തുവകുപ്പിന്റെ സംരക്ഷണച്ചുമതലയിലാണ് ഈ അമൂല്യശില്പം പരിപാലിക്കപ്പെട്ടിട്ടുള്ളത്. കാലപ്പഴക്കത്തിന്റെ യാതൊരുവിധ കേടുപാടുകളും കൂടാതെ ശില്പം ഇന്നും അതിന്റെ തനിമ നിലനിര്‍ത്തുന്നത് 1995-ല്‍ പുരാവസ്തുവകുപ്പ് നല്‍കിയ ശ്രദ്ധാപൂര്‍വമായ സംരക്ഷണംകൊണ്ടാണ്.അരക്കോടിയിലേറെ ചെലവഴിച്ചാണ് ശില്പങ്ങളും മറ്റും സംരക്ഷിച്ചത്. സീതാസ്വയംവരത്തിനുപുറമെ ശ്രീകൃഷ്ണന്റെ ജനനം, പാലാഴി മഥനം, മഹാഭാരതത്തിലേയും ശിവപുരാണത്തിലെയും കഥാമുഹൂര്‍ത്തങ്ങള്‍ എന്നിവയും ശില്പങ്ങളിലുണ്ട്.

placeholder
കല്‍പ്പത്തൂരിടം പരദേവതാ ക്ഷേത്രം
 

ചെനയ്ക്കല്‍ ശ്രീധരന്‍നായരാണ് നിത്യവും രാമായണപാരായണം നടത്തുന്നത്. കെ.ടി. സുരേഷ് പ്രസിഡന്റും പി. സന്തോഷ് ബാബു സെക്രട്ടറിയുമായുള്ള ക്ഷേത്രപരിപാലന സമിതിക്കാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ്.