തൃശ്ശൂർ: കലാമണ്ഡലത്തില്‍ ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കാന്‍ അവസരമില്ലാത്ത വിഷയത്തില്‍ മാറ്റത്തിന് നിഷ്‌കര്‍ഷ്‌ക്കുമെന്നും എല്ലാ തരത്തിലുള്ള ലിംഗ, വര്‍ഗ്ഗ, മതം മാനദണ്ഡങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായി. ആൺകുട്ടികൾക്ക് മോഹിനിയാട്ടം പഠിക്കാനുള്ള അവകാശമുണ്ടെന്നും മല്ലിക സാരാഭായി പറഞ്ഞു.

To advertise here,

"മോഹിനിയാട്ടം പുരുഷന്‍ പഠിച്ചാലെന്താ" എന്ന വിഷയത്തില്‍ മാതൃഭൂമി ഡോട്ട് കോം നടത്തുന്ന കാമ്പയിനോട് പ്രതികരിക്കുകയായിരുന്നു മല്ലിക സാരാഭായി. യുവജനോത്സവത്തില്‍ നിന്ന് ആണ്‍കുട്ടികളുടെ മോഹിനിയാട്ടം എടുത്തു മാറ്റിയതും കലാമണ്ഡലത്തില്‍ ആണുങ്ങള്‍ക്ക് മോഹിനിയാട്ടം പഠിപ്പിക്കാത്തതും മാതൃഭൂമി  ഡോട്ട് കോം ചര്‍ച്ചയാക്കിയിരുന്നു. 

"കലാമണ്ഡലത്തിലെ എല്ലാ അദ്ധ്യാപനങ്ങളും ജാതിയുടെയോ മതത്തിന്റെയോ അതിരുകളില്ലാത്തതായിരിക്കണം. വിസിയോടും രജിസ്ട്രാറോടും ഞാന്‍ എന്റെ കാഴ്ചപ്പാട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, അവര്‍ രണ്ടുപേരും എന്നോട് യോജിക്കുകയും എല്ലാവരേയും ഞങ്ങളോടൊപ്പം കൊണ്ടുപോകാന്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്.. നേരത്തെ ഒരു മുസ്ലീം പെണ്‍കുട്ടി കഥകളിയില്‍ എത്തിയിട്ടുണ്ട്. അത് സാവധാനത്തിലാണെങ്കിലും സംഭവിക്കുന്നു", മല്ലിക സാരാഭായി വ്യക്തമാക്കി