ഒരു ദിവസം ഭൂമിയെ ഭ്രമണം ചെയ്തതിനുശേഷം നാസയുടെ ആർട്ടെമിസ് II പേടകം സഞ്ചാരപഥം മാറ്റി ചന്ദ്രനിലേക്കുള്ള യാത്ര ഔദ്യോഗികമായി ആരംഭിച്ചു. നാസയുടെ ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ സ്പേസ് ഏജൻസിയിലെ ജെറമി ഹാൻസെൻ എന്നിവരാണ് പേടകത്തിലുള്ളത്.

To advertise here,

ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5:19-നായിരുന്നു നിർണായകമായ എൻജിൻ ജ്വലനം. പേടകത്തിന്റെ പ്രധാന എൻജിൻ അഞ്ചു മിനിറ്റും 50 സെക്കൻഡും ജ്വലിപ്പിച്ച് 'ട്രാൻസ്‌ലൂണാർ ഇൻജക്ഷൻ' (TLI) എന്ന സുപ്രധാന പ്രക്രിയ പൂർത്തിയാക്കി. 6,000 പൗണ്ട് വരെ ത്രസ്റ്റ് (thrust) ഉല്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എൻജിൻ പേടകത്തെ ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽനിന്ന് പുറത്തുകടക്കാൻ സഹായിച്ചു. ജ്വലനസമയത്ത് 58,000 പൗണ്ട് ഭാരമുണ്ടായിരുന്ന പേടകം ആയിരത്തോളം പൗണ്ട് ഇന്ധനമാണ് ഉപയോഗിച്ചത്.

പത്തു ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ഓറിയോൺ പേടകം ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് തിരിക്കുകയും പസഫിക് സമുദ്രത്തിൽ വന്നിറങ്ങുകയും ചെയ്യും. ആർട്ടെമിസ് ദൗത്യത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തിന്റെ സാങ്കേതികവിദ്യകൾ പരിശോധിക്കുകയും സഞ്ചാരത്തിനിടെ ബഹിരാകാശ സാഹചര്യങ്ങൾ യാത്രികരിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പഠിക്കുകയും ചെയ്യുക എന്നത് ദൗത്യത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളാണ്. ബഹിരാകാശയാത്രികർ അവരുടെ ശാരീരികക്ഷമത നിലനിർത്തുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്ത വ്യായാമ ഉപകരണങ്ങളും പേടകത്തിലുണ്ട്.

യാത്രികർ പേടകത്തിലെ സംവിധാനങ്ങളുടെ ആദ്യ പരിശോധനകൾ പൂർത്തിയാക്കി. ബഹിരാകാശ സഞ്ചാരികളിലെ റേഡിയേഷൻ ആഘാതം വിശകലനം ചെയ്യുന്നതിനായി തയ്യാറാക്കിയ 'അവതാർ' (AVATAR) എന്ന ശാസ്ത്രീയ ഉപകരണം സഞ്ചാരികൾ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. കൂടാതെ, പേടകം ഭ്രമണപഥത്തിലെത്തിയ ഉടനെ ട്രാക്കിങ് ആൻഡ് ഡാറ്റ റിലേ സാറ്റലൈറ്റ് സംവിധാനവുമായി ബന്ധപ്പെട്ടുണ്ടായ ഒരു ചെറിയ ആശയവിനിമയ തകരാർ എൻജിനീയർമാർ വേഗത്തിൽ പരിഹരിച്ചു.

വരാനിരിക്കുന്ന ലൂണാർ ഫ്ലൈബൈ (Lunar Flyby)

'ട്രാൻസ്‌ലൂണാർ ഇൻജക്ഷൻ' ജ്വലനം പൂർത്തിയായതോടെ വരാനിരിക്കുന്ന ആറു മണിക്കൂർ നീളുന്ന ലൂണാർ ഫ്ലൈബൈയിലാണ് ദൗത്യസംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചന്ദ്രനെ ചുറ്റി പേടകം സഞ്ചരിക്കുന്ന ഫ്ലൈബൈ സമയത്ത് യാത്രികർക്ക് എന്തൊക്കെ കാണാൻ സാധിക്കുമെന്നതിൽ ദൗത്യസംഘം വിശദമായൊരു ലൂണാർ ടാർഗെറ്റിങ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.

പുരാതന ലാവ പ്രവാഹങ്ങൾ, ഗർത്തങ്ങൾ തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ ഇതുവഴി ഗവേഷകർക്കാവും. ഈ ഫ്ലൈബൈക്കിടെ ഏകദേശം ഒരു മണിക്കൂർ നീളുന്ന സൂര്യഗ്രഹണത്തിനും യാത്രികർ സാക്ഷിയാവും. ചന്ദ്രനെ വലംവെക്കാൻ തുടങ്ങുന്നതോടെ പേടകത്തിനും സൂര്യനും ഇടയിൽ ചന്ദ്രൻ ഇടംപിടിക്കുന്നതോടെയാണ് ഈ സൂര്യഗ്രഹണത്തിന് വഴിവെക്കുന്നത്. ഇരുണ്ട ചന്ദ്രോപരിതലമാണ് ഈ സമയം യാത്രികർക്ക് കാണാനാവുക. ഉൽക്കകൾ ചന്ദ്രനിൽ പതിക്കുമ്പോഴുണ്ടാകുന്ന പ്രകാശവും, ചന്ദ്രന്റെ അരികുകളിൽനിന്ന് പൊടി ഉയരുന്നതും വിദൂരഗ്രഹങ്ങളെയും നിരീക്ഷിക്കാൻ ഈ സമയം സഞ്ചാരികൾക്ക് സാധിക്കും. ഒപ്പം സൂര്യന്റെ പുറംപാളിയായ കൊറോണയും (corona) ഈ സമയത്ത് ദൃശ്യമാകും.