
വാഷിങ്ടൺ: ചരിത്രനേട്ടം കുറിച്ച് ആർട്ടെമിസ്-2 സംഘം. ഭൂമിയിൽനിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോഡ് സ്വന്തമാക്കി. 1970-ലെ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡാണ് ആർട്ടെമിസ്-2 സംഘം തിരുത്തിക്കുറിച്ചത്. ഇന്നത്തെ യാത്രയുടെ ഏറ്റവും കൂടിയ ദൂരമായ 2,52,757 മൈൽ (4,06,778 കിലോമീറ്റർ) പിന്നിടുന്നതോടെ, പഴയ റെക്കോർഡിനേക്കാൾ ഏകദേശം 4,102 മൈൽ (6,602 കിലോമീറ്റർ) അധികം ദൂരം ഇവർ പിന്നിടും.
ഈ ചരിത്രദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ വലംവെക്കുന്ന സഞ്ചാരികൾ, ആറ് മണിക്കൂറിലധികം സമയം ചന്ദ്രോപരിതലത്തിലെ സവിശേഷതകൾ വിശകലനം ചെയ്യാനും അവ രേഖപ്പെടുത്താനുമായി ചെലവഴിക്കും. നഗ്നനേത്രങ്ങളാൽ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ചന്ദ്രന്റെ വിദൂര ഭാഗങ്ങൾ നിരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സംഘം.
നാസ ബഹിരാകാശ യാത്രികരായ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കനേഡിയൻ ബഹിരാകാശ യാത്രികനായ ജെറെമി ഹാൻസനുമാണ് സംഘത്തിലുള്ളത്. സംഘം ചന്ദ്രന്റെ ഇരുണ്ട മറുവശത്തിന് ഏകദേശം 4,000 മൈൽ മുകളിൽ പറക്കുകയും ഭൂമിയെ ചന്ദ്രൻ മറയ്ക്കുന്നത് അവിടെ നിന്ന് കാണുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ചന്ദ്രന് ചുറ്റുമുള്ള പറക്കൽ ഏകദേശം ആറ് മണിക്കൂർ നീണ്ടുനിൽക്കും. ആ സമയത്ത് ഡീപ് സ്‌പേസ് നെറ്റ്വർക്കുമായുള്ള ബന്ധം ചന്ദ്രൻ തടസ്സപ്പെടുത്തുന്നതിനാൽ ബഹിരാകാശ യാത്രികർക്ക് ആശയവിനിമയത്തിന് തടസ്സങ്ങൾ നേരിടും. ബഹിരാകാശ പേടകവുമായി ആശയവിനിമയം നടത്തുന്ന റേഡിയോ ആന്റന സംവിധാനമാണ് നാസയുടെ ഡീപ് സ്‌പേസ് നെറ്റ്വർക്ക്.
നാസയുടെ ആർട്ടെമിസ് പദ്ധതിയിൽപ്പെട്ട ആദ്യത്തെ മനുഷ്യർ ഉൾപ്പെട്ട പരീക്ഷണ പറക്കലാണിത്. ഏകദേശം 10 ദിവസത്തെ ആർട്ടെമിസ് II ദൗത്യത്തിലെ ഒരു നിർണായക ഘട്ടമാണ് ചന്ദ്രന് ചുറ്റുമുള്ള പറക്കൽ. ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലെ സയൻസ് ഇവാലുവേഷൻ റൂമിൽ ശാസ്ത്രജ്ഞർ പറക്കൽ സൂക്ഷ്മമായി നിരീക്ഷിക്കും.
കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നടത്തുന്ന പദ്ധതി അടുത്ത ദശകത്തിൽ ചന്ദ്രനിൽ ദീർഘകാല യുഎസ് സാന്നിധ്യം സ്ഥാപിക്കാനുൾപ്പെടെ ലക്ഷ്യമിടുന്നതാണ്. ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾക്ക് തയ്യാറെടുക്കാൻ ചന്ദ്രനിൽ സ്ഥിരമായ താവളം സ്ഥാപിക്കുന്നത് സഹായകമാകുമെന്നും യു.എസ് കണക്കുകൂട്ടുന്നു.
Published: 07 Apr 2026, 12:17 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented