യു.കെയിലെ ആദ്യ എഐ (നിർമിതബുദ്ധി) മന്ത്രിയായി ഇന്ത്യയിൽനിന്ന് കുടിയേറിയ കനിഷ്‌ക നാരായൺ. ബിഹാറിലെ മുസാഫർപൂരിലാണ് നാരായണിന്റെ ജനനം. 12-ാം വയസിൽ അദ്ദേഹത്തിന്റെ കുടുംബം കാർഡിഫിലേക്ക് കുടിയേറുകയും പിന്നീട് അദ്ദേഹം എം.പി ആകുകയും ചെയ്തു. നൊബേൽ ജേതാവായ ഗൂഗിൾ എഐ മേധാവി ഡെമിസ് ഹാസാബിസ് അടക്കമുള്ളവർ അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

To advertise here,

യു.കെയിലേക്ക് കുടിയേറിയശേഷം കാർഡിഫ് സ്‌കൂളിൽ നിന്ന് സ്‌കോളർഷിപ്പോടെയാണ് അദ്ദേഹം ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നായ ഈറ്റൺ കോളേജിലേക്ക് എത്തുന്നത്. പിന്നീട് ഓക്‌സഫഡ് സർവ്വകലാശാലയിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നിവയിൽ ബിരുദം നേടി. അതിനുശേഷം യുഎസിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് എംബിഎയും അദ്ദേഹം നേടിയിട്ടുണ്ട്.

ലേബർ പാർട്ടിയിൽ ചേർന്ന അദ്ദേഹം 2022-ലാണ് വെയ്ൽസിലെ ഗ്ലമോർഗൻ വാലിയിൽ ലേബറിന്റെ സ്ഥാനാർത്ഥിയായി ആദ്യം മത്സരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടുവെങ്കിലും അദ്ദേഹം പാർട്ടിയിൽ സജീവമായി തുടർന്നു. ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം പ്രധാനമന്ത്രി കിയർ സ്റ്റാർമർ അദ്ദേഹത്തെ ശാസ്ത്ര, ഇന്നൊവേഷൻ, ടെക്‌നോളജി വകുപ്പിൽ പാർലമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നിയമിച്ചിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് എഐ മന്ത്രിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. യു.കെയിൽ ഈ പദവി വഹിക്കുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ കുടിയേറ്റ അനുഭവങ്ങൾ പൊതുപ്രവർത്തന രംഗത്ത് ഏറെ ഗുണംചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയാറുണ്ട്.

യുകെ പൗരനായ ഗൂഗിൾ എഐ മേധാവി ഹാസാബിസും കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനാണ്. 'യുകെയിലെ എഐ മന്ത്രിക്ക് അഭിനന്ദനങ്ങൾ. യുകെയിലെ എഐ മേഖലയ്ക്ക് മികച്ച വാർത്തയാണിതെന്ന് ഹാസാബിസ് എക്‌സിൽ കുറിച്ചു. നാരായണനും ഹാസാബിസും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. മിനിമം വേതനത്തിലും രാത്രി ഷിഫ്റ്റുകളിലുമടക്കം ജോലി ചെയ്യേണ്ടിവന്നിട്ടുള്ള കുടിയേറ്റക്കാരായ തന്റെ മാതാപിതാക്കളുടെ കഷ്ടപ്പാടുകളെക്കുറിച്ച് നാരായണൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.