ആപ്പിളിൻ്റെ ഇന്ത്യൻ നിർമാണ പങ്കാളിയായ ടാറ്റാ ഇലക്ട്രോണിക്സിൽ നിന്നുള്ള സുപ്രധാന വിവരങ്ങൾ ചോർന്നു. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 പ്രോ (iPhone 18 Pro) മോഡലുകളുടെ വിതരണക്കാരുടെ പട്ടികയും ഘടകങ്ങളുടെ വിവരങ്ങളും ടെസ്റ്റിംഗ് ചിത്രങ്ങളും ഉൾപ്പെടുന്ന രേഖകളാണ് ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'വേൾഡ് ലീക്സ്' എന്ന റാൻസംവെയർ ഗ്രൂപ്പാണ് ഈ വിവരങ്ങൾ മോഷ്ടിച്ചതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഐഫോൺ 18 പ്രോയുടെ പ്രധാന സർക്യൂട്ട് ബോർഡിലെ ചിപ്പുകൾ, ബാറ്ററിയുടെയും ക്യാമറയുടെയും ഭാഗങ്ങൾ എന്നിവ ഉൾപ്പെടെ നൂറുകണക്കിന് ഘടകങ്ങളുടെ വിവരങ്ങൾ ചോർന്ന ഫയലുകളിൽ ഉൾപ്പെടുന്നു. കൂടാതെ, 2026-ൻ്റെ തുടക്കത്തിൽ ടാറ്റയുടെ പ്ലാൻ്റിൽ വെച്ച് നടത്തിയ ഐഫോണുകളുടെ ഡ്രോപ്പ് ടെസ്റ്റിൻ്റെ (Drop-test) ചിത്രങ്ങളും ചോർന്നിട്ടുണ്ട്. ഈ രേഖകളിൽ പലതിലും ആപ്പിളിൻ്റെ ഇന്റേണൽ കോഡ്-നാമങ്ങളും "കോൺഫിഡൻഷ്യൽ" എന്ന വാട്ടർമാർക്കും പതിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആപ്പിൾ തങ്ങളുടെ വിതരണക്കാരുടെ വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിക്കാറുള്ളത് എന്നതിനാൽ, ഈ വിവരങ്ങൾ പുറത്തുപോകുന്നത് എതിരാളികൾക്കും വ്യാജ ഉപകരണ നിർമാതാക്കൾക്കും ഗുണം ചെയ്തേക്കാം എന്ന ആശങ്കയുണ്ട്.
ചൈനയ്ക്ക് പുറത്ത് ഇന്ത്യയിൽ തങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്ന ആപ്പിളിന് ഈ ചോർച്ച വലിയൊരു തിരിച്ചടിയാണ്. 2026-ഓടെ ആഗോളതലത്തിൽ ഉത്പാദിപ്പിക്കുന്ന ഐഫോണുകളുടെ 26 ശതമാനവും ഇന്ത്യയിൽ നിർമിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഇതുവരെ പുറത്തിറങ്ങാത്ത മോഡലുകളുടെ വിതരണ വിവരങ്ങൾ പുറത്തായതിൽ ആപ്പിൾ കടുത്ത ആശങ്കയിലാണ്.
സംഭവത്തിൽ ആപ്പിളും ടാറ്റയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡാറ്റാ ചോർച്ചയുടെ പശ്ചാത്തലത്തിൽ ടാറ്റ തങ്ങളുടെ സുപ്രധാന സിസ്റ്റങ്ങളിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കുകയും, വിശദമായ അന്വേഷണങ്ങൾക്കായി ഒരു ആഗോള കൺസൾട്ടൻ്റിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബറിലാണ് പുതിയ ഐഫോൺ 18 പ്രോ മോഡലുകൾ വിപണിയിൽ ഇറക്കാൻ ആപ്പിൾ പദ്ധതിയിട്ടിരിക്കുന്നത്.
Content Highlights: Confidential data of the upcoming iPhone 18 Pro, including component schematics, supplier lists, and factory drop-test images, has been leaked on the dark web from Apple's Indian manufacturing partner, Tata Electronics, by a ransomware group.
Published: 30 Jun 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented