ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൽ (എടിഎഫ്) എഥനോളും മറ്റ് കൃത്രിമ ഹൈഡ്രോകാർബണുകളും കലർത്താൻ അനുമതി നൽകി ഇന്ത്യ. ഇതുസംബന്ധിച്ച വിജ്ഞാപനം പെട്രോളിയം - പ്രകൃതി വാതക മന്ത്രാലയം പുറത്തിറക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.

To advertise here,

ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൃത്രിമ ഹൈഡ്രോകാർബൺ മിശ്രിതങ്ങളെയും എടിഎഫിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തുന്നതാണ് ചട്ട ഭേദഗതി.

വിജ്ഞാപനത്തിൽ പ്രത്യേക ലക്ഷ്യങ്ങളൊന്നും എടുത്തു പറഞ്ഞിട്ടില്ലെങ്കിലും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഇറക്കുമതിയെ പൂർണമായും ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. പുതുക്കിയ നിർവചനം അനുസരിച്ച്, എടിഎഫ് എന്നത് IS 1571 നിബന്ധനകൾ പാലിക്കുന്ന ഹൈഡ്രോകാർബണുകളുടെ മിശ്രിതമോ, IS 17081 മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കൃത്രിമ ഹൈഡ്രോകാർബണുകളുടെ മിശ്രിതമോ ആകാം. പുതിയ ഇന്ധന വകഭേദങ്ങളെ ഉൾപ്പെടുത്താൻ അനുവദിക്കുന്നതാണ് ഈ നിർവചനം.

അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കുന്നതിൽ നിന്നാണ് എടിഎഫ് ലഭിക്കുന്നത്. എന്നാൽ നിലവിൽ യുകെ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി സുസ്ഥിര വിമാന ഇന്ധനം (SAF) ഉപയോഗിക്കുന്ന പ്രവണത വർധിച്ചുവരുന്നുണ്ട്. മാലിന്യ എണ്ണകളും കൊഴുപ്പുകളും, പഞ്ചസാരയും ധാന്യങ്ങളും, നഗരമാലിന്യങ്ങൾ, മരവും കാർഷിക അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ നിന്നാണ് SAF ഉത്പാദിപ്പിക്കപ്പെടുന്നത്.

കാർബൺ ഓഫ്‌സെറ്റിങ് ആൻഡ് റിഡക്ഷൻ സ്‌കീം ഫോർ ഇന്റർനാഷണൽ ഏവിയേഷൻ (CORSIA) മാനദണ്ഡങ്ങൾക്ക് അനുസൃതമായി 2027 ഓടെ അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഉപയോഗിക്കുന്ന ജെറ്റ് ഇന്ധനത്തിൽ 1 ശതമാനം SAF മിശ്രിതമാക്കാനും, 2028 ഓടെ 2 ശതമാനമായും, 2030 ഓടെ 5 ശതമാനമായും വർധിപ്പിക്കാനും ഇന്ത്യ പദ്ധതിയിടുന്നു. ഇതുവരെ ആഭ്യന്തര വിമാനങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്ധനത്തിൽ ഇത്തരം മിശ്രിതം ഉപയോഗിക്കുന്നകാര്യം നിശ്ചയിച്ചിട്ടില്ല.