ബ്രസ്സൽസ്: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകൾ ഒഴിവാക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ മെറ്റയോട് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഇത്തരം ഡിസൈനുകൾ ഒഴിവാക്കിയില്ലെങ്കിൽ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ ആറ് ശതമാനം വരെ വലിയൊരു തുക പിഴയായി ഒടുക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2022-ലെ ഡിജിറ്റൽ സർവീസസ് ആക്ട് മെറ്റ ലംഘിച്ചതായി യൂറോപ്യൻ യൂണിയൻ കണ്ടെത്തി. ഇൻഫിനിറ്റ് സ്ക്രോൾ, വീഡിയോകൾ തനിയെ പ്ലേ ആകുക, വ്യക്തിഗതമായ ശുപാർശകൾ തുടങ്ങിയ ഫീച്ചറുകൾ ഉപയോക്താക്കളെ ഒരു 'ഓട്ടോപൈലറ്റ് മോഡിലേക്ക്' നയിക്കുകയും അമിതമായ ഉപയോഗത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. പ്രത്യേകിച്ച് കൗമാരക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും റീൽസ്, സ്റ്റോറീസ് തുടങ്ങിയ ഫീച്ചറുകൾ ഇത്തരം അനാരോഗ്യകരമായ ശീലങ്ങൾക്കും നിർബന്ധിതമായ ഉപയോഗത്തിനും കാരണമാകുന്നുണ്ട്.
മെറ്റ വരുത്തേണ്ട മാറ്റങ്ങൾ
ഉപയോക്താക്കളെ ആപ്പിൽ തന്നെ പിടിച്ചുനിർത്തുന്ന ഇൻഫിനിറ്റ് സ്ക്രോൾ, വീഡിയോകളുടെ ഓട്ടോമാറ്റിക് പ്ലേയിംഗ് തുടങ്ങിയ സവിശേഷതകൾ നീക്കം ചെയ്യണമെന്നാണ് യൂറോപ്യൻ യൂണിയന്റെ പ്രധാന ആവശ്യം. ഇതിനുപകരം പുതിയതായി "സ്ക്രീൻ ടൈം ബ്രേക്കുകൾ" ഉൾപ്പെടുത്തണമെന്നും, അൽഗോരിതങ്ങൾ അമിതമായ എൻഗേജ്മെന്റ് ലക്ഷ്യം വെക്കാത്ത രീതിയിൽ മാറ്റണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ യൂറോപ്യൻ യൂണിയന്റെ ഈ കണ്ടെത്തലുകളോട് മെറ്റ വിയോജിപ്പ് പ്രകടിപ്പിച്ചു. കൗമാരക്കാരെ സംരക്ഷിക്കുന്നതിനായി ഇതിനകം തന്നെ സുപ്രധാന നടപടികൾ എടുത്തിട്ടുണ്ടെന്ന് മെറ്റ വക്താവ് ബെൻ വാൾട്ടേഴ്സ് പ്രതികരിച്ചു. ഇൻസ്റ്റാഗ്രാമിൽ രാത്രികാലങ്ങളിൽ പ്രവേശിക്കുന്നത് തടയാനും ദിവസേനയുള്ള സ്ക്രീൻ സമയം പരിമിതപ്പെടുത്താനും മാതാപിതാക്കളെ സഹായിക്കുന്ന 'ടീൻ അക്കൗണ്ടുകൾ' കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, മെറ്റയുടെ ഇത്തരം സമയ നിയന്ത്രണ സംവിധാനങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ മറികടക്കാൻ സാധിക്കുന്നവയാണെന്നും സാങ്കേതിക പരിജ്ഞാനമുള്ള രക്ഷിതാക്കൾക്ക് മാത്രമേ പാരന്റൽ കൺട്രോൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയൂ എന്നും അധികൃതർ ചൂണ്ടിക്കാട്ടി.
യൂറോപ്യൻ പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് യൂറോപ്യൻ കമ്മീഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹെന്ന വിർക്കുനെൻ വ്യക്തമാക്കി. സമാനമായ ഡിസൈൻ തന്ത്രങ്ങൾ ഉപയോഗിച്ചതിന് ഫെബ്രുവരിയിൽ ടിക് ടോക്കിനെതിരെയും യൂറോപ്യൻ യൂണിയൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
സോഷ്യൽ മീഡിയ ആപ്പുകളുടെ അഡിക്റ്റീവ് സ്വഭാവം കണക്കിലെടുത്ത്, ഓസ്ട്രേലിയയുടെ മാതൃകയിൽ കുട്ടികൾക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണമായി വിലക്ക് ഏർപ്പെടുത്തുന്ന കാര്യവും യൂറോപ്യൻ കമ്മീഷന്റെ പരിഗണനയിലുണ്ട്.
നിലവിലെ ഈ കണ്ടെത്തലുകൾ പ്രാഥമികമാണെന്നും, അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് മുൻപായി മെറ്റയ്ക്ക് ഇതിൽ മറുപടി നൽകാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Content Highlights: The European Union has warned Meta to remove addictive design features like infinite scroll and auto-play from Facebook and Instagram or face a fine of up to 6% of its global revenue for violating the Digital Services Act.
Published: 10 Jul 2026, 10:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented