നിർമിതബുദ്ധി (എഐ) യുടെ രംഗത്ത് വമ്പൻ അമേരിക്കൻ കമ്പനിക്ക് കടുത്ത തലവേദന സൃഷ്ടിക്കുകയാണ് ചൈനീസ് കമ്പനികൾ. ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയുമടക്കം മുൻനിര എഐ മോഡലുകൾക്ക് തുല്യമായ പ്രകടനം കാഴ്ചവെക്കുന്ന, വളരെ കുറഞ്ഞ ചെലവിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മോഡലുകൾ പുറത്തിറക്കിയാണ് അവർ ലോകത്തെ ഞെട്ടിക്കുന്നത്. യു.എസ് കമ്പനികൾ പല ആരോപണങ്ങളും ഉന്നയിക്കുന്നുണ്ടെങ്കിലും ചൈനീസ് കമ്പനികൾക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന ചോദ്യം ഉയരുന്നുണ്ട്. ചൈനയിലെ 996 തൊഴിൽ സംസ്‌കാരമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് വാദിക്കുന്നവരുമുണ്ട്.

To advertise here,

രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ ആഴ്ചയിൽ ആറ് ദിവസവും ജോലി ചെയ്യുക എന്നതിനെ സൂചിപ്പിക്കുന്നതാണ് 996. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും ചൈന അടക്കമുള്ള രാജ്യങ്ങളോട് മത്സരിക്കുന്നതിനും ഇന്ത്യയിലെയും ജോലി സമയം ആഴ്ചയിൽ 70 മുതൽ 72 മണിക്കൂർവരെ വർധിപ്പിക്കണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ നാരായണമൂർത്തി അടക്കമുള്ളവർ വാദിച്ചത് രാജ്യത്ത് വലിയ ചർച്ചയ്ക്ക് വഴിതെളിച്ചിരുന്നു.

അതിനിടെ തന്റെ സ്ഥാപനം ചൈനയിലെ '996' ജോലി സംസ്‌കാരം പിന്തുടരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എഐ കമ്പനിയായ ഡീപ്പ്സീക്കിന്റെ സ്ഥാപകൻ ലിയാങ് വെൻഫെങ്. ചെലവ് കുറഞ്ഞ എഐ മോഡലുകൾ അവതരിപ്പിച്ച് ലോകഞ്ഞെ ഞെട്ടിച്ച ചൈനീസ് കമ്പനിയാണ് ഡീപ്‌സീക്. യു.എസ് കമ്പനിയായ ആന്ത്രോപിക്കിന്റെ ക്ലോഡ് ഫേബിൾ 5-നെക്കാൾ 100 മടങ്ങ് കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുമെന്ന അവകാശവാദവുമായി ഫ്‌ളാഷ് വി4 എന്ന മോഡൽ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. അമേരിക്കയിലെ എഐ കമ്പനികൾപോലും മത്സരക്ഷമത നിലനിർത്താൻ കൂടുതൽ പ്രവൃത്തിദിനങ്ങൾക്കായി വാദിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം ശ്രദ്ധനേടുന്നത്.

കമ്പനി സാധാരണയായി ജീവനക്കാരെക്കൊണ്ട് അധിക സമയം ജോലി ചെയ്യിക്കാറില്ലെന്ന് വെൻഫെങ് പറയുന്നു. കമ്പനി എഐ രംഗത്ത് അതിവേഗ വളർച്ച നേടുമ്പോഴും ജീവനക്കാർക്ക് നിർണായക പ്രകടന സൂചകങ്ങൾ (KPIs) നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആരും അവരെ നിയന്ത്രിക്കുന്നില്ല. KPI-കളില്ല. ഈ നയത്തിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി ഗവേഷണ രംഗത്ത് മുന്നേറാൻ സമ്മർദമില്ലാത്ത അന്തരീക്ഷം ആവശ്യമാണ്. കഠിനമായി ജോലി ചെയ്യാൻ ശ്രമിച്ചാൽ ഗവേഷണം നടക്കില്ല. രണ്ടാമതായി കമ്പനി വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച് കുറച്ച് കാര്യങ്ങൾ മാത്രം ചെയ്യുന്നു.' - വെൻഫെങ് പറഞ്ഞു.

ജീവനക്കാർക്ക് പ്രവൃത്തിദിനത്തിന്റെ പകുതിയോളം സമയം മാത്രമെ ജോലി നിശ്ചയിച്ചിട്ടുള്ളൂ. ദൈനംദിന ജോലികൾക്കായി ഒരു ജീവനക്കാരന്റെ പകുതിയിൽ കൂടുതൽ സമയം ചെലവഴിക്കരുത്. അവശേഷിക്കുന്ന സമയം അവർക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

2021-ൽ 996 എന്ന രീതി ചൈനയിൽ നിയമവിരുധമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും രാജ്യത്തെ ടെക്‌നോളജി രംഗത്ത് ഇതിന് സ്വാധീനം ചെലുത്താൻ കഴിഞ്ഞുവെന്നാണ് പറയപ്പെടുന്നത്. അലിബാബ, ടെൻസെന്റ്, ജെഡി.കോം എന്നിവയുൾപ്പെടെയുള്ള കമ്പനികൾ മുമ്പ് ദൈർഘ്യമേറിയ ജോലി സമയത്തെ ന്യായീകരിച്ചിരുന്നു.

2023-ൽ സ്ഥാപിതമായ ഡീപ്പ്സീക്ക് യു.എസിലെ പ്രമുഖ എഐ കമ്പനികളുമായി മത്സരിക്കുന്ന ചൈനയിലെ കമ്പനികളിൽ ഒന്നായി മാറിയിട്ടുണ്ട്. 2025 ജനുവരിയിൽ ആദ്യ ചാറ്റ്‌ബോട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതിന് ശേഷം ഏകദേശം 17.3 കോടി ഡൗൺലോഡുകൾ കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.