ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (BIGMI) ഗെയിം ഇന്ത്യയില്‍ തിരികെയെത്തുന്നു. കൊറിയന്‍ ഗെയിമിങ് ബ്രാന്‍ഡായ ക്രാഫ്റ്റണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി കമ്പനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് സ്വകാര്യത സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബിഗ്മി നിരോധിക്കപ്പെടുന്നത്. ഇതേ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും മറ്റ് ആപ്പ് സ്റ്റോര്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ബിഗ്മി നീക്കം ചെയ്യപ്പെട്ടു. 

To advertise here,

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട നൂറ് കണക്കിന് ആപ്പുകളില്‍ നിരോധനം നീങ്ങി തിരികെയെത്തുന്ന ആദ്യ ആപ്ലിക്കേഷനാണ് ബിഗ്മി. 

ജനപ്രിയ ഗെയിമായ പബ്ജിയുടെ നിരോധനത്തിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബിഗ്മി അവതരിപ്പിക്കപ്പെടുന്നത്. ബാറ്റില്‍ റൊയേല്‍ വിഭാഗത്തില്‍ പെടുന്ന ഈ ഗെയിമിനും പബ്ജിയെ പോലെ ജനപ്രീതിയാര്‍ജിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഗെയിം ചൈനീസ് സെര്‍വറുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുള്‍പ്പടെയുള്ള ആശങ്കകളാണ് ഗെയിമുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. ഇത് നിരോധനത്തിലേക്ക് നീങ്ങി.

അതേസമയം മൂന്ന് മാസത്തേക്ക് മാത്രമാണ് ബിഗ്മി തിരികെ എത്തുക എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാലയളവില്‍ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും ഈ ആപ്ലിക്കേഷനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ചാണോ ബിഗ്മി ആപ്പിന്റെ പ്രവര്‍ത്തനം എന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാല്‍ നിരോധനം വീണ്ടും വന്നേക്കും.

സര്‍ക്കാര്‍ ആവശ്യപ്പെട്ട നിരവധി മാറ്റങ്ങളുമായാവും ഗെയിം തിരികെയെത്തുക. ഇതിന്റെ ഭാഗമായി ഗെയിമര്‍മാരെ 24 മണിക്കൂറും ഗെയിമില്‍ ചിലവഴിക്കാന്‍ അനുവദിക്കില്ല. ഗെയിമിലെ ചോരപ്പാടുകളുടെ നിറം മാറ്റും.