കൊച്ചി: ഭാരതി എയർടെൽ പുതുതായി അവതരിപ്പിച്ച എഐ സ്പാം ഡിറ്റക്ഷൻ (AI Spam Detection) സംവിധാനം 19 ദിവസം കൊണ്ട് കേരളത്തിൽനിന്ന് 5.5 കോടി സ്പാം കോളുകളും 10 ലക്ഷം സ്പാം എസ്എംഎസുകളും കണ്ടെത്തിയെന്ന് കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അമിത് ഗുപ്ത. 97 ശതമാനം സ്പാം കോളുകളും 99.5 ശതമാനം സ്പാം എസ്എംഎസുകളും സംവിധാനത്തിന് കണ്ടെത്താൻ സാധിച്ചതായും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടു.
'സ്മാർട്ട്ഫോണുകളും കോളുകളും എല്ലാവർക്കും അനിവാര്യമായിക്കഴിഞ്ഞു. എന്നാൽ, അനാവശ്യ കോളുകൾ വരുന്നത് ഉപഭോക്താക്കൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒപ്പം സ്കാമുകളും തട്ടിപ്പുകളും ഏറിവരുന്നു. 60 ശതമാനം ഇന്ത്യക്കാർക്കും പ്രതിദിനം മൂന്ന് സ്പാം കോളുകളെങ്കിലും വരുന്നുണ്ടെന്നാണ് കണക്ക്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് എയർടെൽ എഐ അധിഷ്ഠിത സംവിധാനം ഒരുക്കിയത്. സ്പാം കോളുകളും മെസ്സേജുകളും കണ്ടെത്തി അവഗണിക്കുവാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കും' -അമിത് ഗുപ്ത കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 25നാണ് എയർടെൽ എഐ സ്പാം ഡിറ്റക്ഷൻ അവതരിപ്പിച്ചത്. സ്പാം എന്ന് സംശയിക്കപ്പെടുന്ന കോളുകളും എസ്എംഎസുകളും വരുമ്പോൾ അതോടൊപ്പം സ്പാമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകുന്ന ഫീച്ചറാണിത്. എല്ലാ എയർടെൽ ഉപയോക്താക്കൾക്കും സൗജന്യമായി സംവിധാനം ലഭ്യമാകും.

50 പേരുടെ സംഘം, സ്പാം ഡിറ്റക്ഷൻ ഒരുക്കിയത് ഒരു വർഷം കൊണ്ട്
50 അംഗ സംഘത്തിന്റെ ഒരു വർഷത്തെ പ്രയത്നമാണ് എഐ സ്പാം ഡിറ്റക്ഷൻ സംവിധാനത്തിനു പിന്നിലെന്ന് എയർടെൽ കേരള സിഒഒ അമിത് ഗുപ്ത പറയുന്നു. ഏഴു മാസം കൊണ്ടാണ് സംവിധാനം വികസിപ്പിച്ചത്. അത് ഏറ്റവും മികച്ചതായിരിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ, നാലഞ്ചു മാസം എഐ സംവിധാനത്തിന് ട്രെയ്നിങ് നൽകി. അതിനുശേഷമാണ് ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിച്ചത്. കൂടുതൽ സ്പാം കണ്ടെത്തുമ്പോൾ കൂടുതൽ മെച്ചപ്പെടുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
പ്രവർത്തനം ഇങ്ങനെ
പ്രത്യേക ആൽഗൊരിതം ഉപയോഗിച്ച് സംശയാസ്പദമായ കോളുകളും എസ്എംഎസുകളും തരംതിരിക്കുകയാണ് എഐ സംവിധാനം ചെയ്യുന്നത്. കോൾ ചെയ്യുന്ന/സന്ദേശമയക്കുന്ന ആളുടെ ഉപഭോഗരീതി, അവ വരുന്ന ഇടവേള, കോളുകളുടെ ദൈർഘ്യം, ഡിവൈസുകളിലെ മാറ്റം തുടങ്ങി വിവിധ കാര്യങ്ങൾ തത്സമയം വിലയിരുത്തി നിലവിലുള്ള സ്പാം രീതികളുമായി എഐ ഫീച്ചർ താരതമ്യം ചെയ്യും. എയർടെല്ലിലേക്കുള്ള എല്ലാ കോളുകളും എസ്എംഎസുകളും ഈ സുരക്ഷാ സംവിധാനത്തിലൂടെയാണ് കടന്നുപോകുന്നത്. മില്ലി സെക്കൻഡുകൾ കൊണ്ടുതന്നെ ഈ പ്രോസസിങ് നടക്കുമെന്നതിനാൽ കോളിനോ എസ്എംഎസിനോ ഒപ്പം തന്നെ 'Suspected Spam' സന്ദേശവും എത്തും.

ഒരു നമ്പറിൽനിന്ന് തുടർച്ചയായി ഇന്ത്യയിലെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് കോൾ പോവുക, തുടർച്ചയായി ഡിവൈസുകൾ മാറ്റുക തുടങ്ങിയ കാര്യങ്ങളൊക്കെ ആൽഗൊരിതം പരിശോധിക്കും. സ്പാം എസ്എംഎസുകൾ തിരിച്ചറിയാൻ സ്പാം ലിങ്കുകളുടെ സെൻട്രലൈസ്ഡ് ഡാറ്റാ ബേസും തയ്യാറാക്കിയിട്ടുണ്ട്. ഈ യുആർഎല്ലുകൾ എസ്എംഎസിൽ ഉണ്ടെങ്കിൽ ആൽഗൊരിതം സ്പാം അലർട്ട് നൽകും.
'സ്പാം ഡിറ്റക്ഷൻ മറ്റ് സേവന ദാതാക്കൾക്കും നൽകാൻ തയ്യാർ'
തങ്ങളുടെ പുതിയ എഐ സ്പാം ഡിറ്റക്ഷൻ സംവിധാനം മറ്റ് ടെലികോം കമ്പനികൾക്കും നൽകാൻ തയ്യാറാണെന്ന് എയർടെൽ കേരള സിഒഒ അമിത് ഗുപ്ത മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സ്പാം കോളുകളിൽനിന്നും എസ്എംഎസുകളിൽനിന്നുമുള്ള സുരക്ഷ എല്ലാവരുടെയും അവകാശമാണ്. എല്ലാ ടെലികോം കമ്പനികളുടെയും ഉപയോക്താക്കൾക്കും സംവിധാനം ലഭ്യമാക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇതിനായി മറ്റ് സേവനദാതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്നാൽ, അത് പ്രാബല്യത്തിൽ വരാൻ ഇനിയും പല കടമ്പകളും കടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: airtel, ai spam detection, spam cllas, spam sms, scams, cyber crime
Published: 15 Oct 2024, 06:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented