സ്റ്റാവംഗര്‍ (നോര്‍വെ): നോര്‍വേ ചെസ് ചാമ്പ്യന്‍ഷിപ്പിന് നാടകീയമായ അവസാനം. നോര്‍വേ ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നോര്‍വെയുടെ തന്നെ മാഗ്നസ് കാള്‍സന്‍ നിലനിര്‍ത്തി. അവസാന റൗണ്ടില്‍ ഇന്ത്യന്‍ ലോക ചെസ് ചാമ്പ്യന്‍ ഡി. ഗുകേഷ്, ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ടതോടെയാണ് കാള്‍സന് കിരീടം സ്വന്തമായത്.

To advertise here,

കാള്‍സന്റെ ഏഴാം നോര്‍വേ ചെസ് ചാമ്പ്യന്‍ഷിപ്പ് നേട്ടമാണിത്. അവസാന റൗണ്ടില്‍ ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ട ഇന്ത്യന്‍ ലോക ചെസ് ചാമ്പ്യന്‍ ഡി. ഗുകേഷിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കിരീടം നേടാനുള്ള അവസരം അവസാന നിമിഷം വരുത്തിവച്ച പിഴവിലൂടെ ഗുകേഷ് കളഞ്ഞുകുളിക്കുകയായിരുന്നു.

ഗുകേഷിനെ പരാജയപ്പെടുത്തി കരുവാന മൂന്ന് പോയന്റും നേടിയതോടെ കാള്‍സന്‍ 16 പോയന്റോടെ കിരീടമുറപ്പിക്കുകയായിരുന്നു. 15.5 പോയന്റോടെ കരുവാന രണ്ടാമതും 14.5 പോയന്റുമായി ഗുകേഷ് മൂന്നാം സ്ഥാനത്തുമെത്തി.

കരുവാനയ്‌ക്കെതിരേ വിജയം നേടിയിരുന്നെങ്കില്‍ ഗുകേഷിന് കിരീടം നേടാമായിരുന്നു. എന്നാല്‍, നിര്‍ണായക സമയത്ത് വരുത്തിയ പിഴവ് ഗുകേഷിന് മത്സരം നഷ്ടമാക്കി. ക്ലോക്കില്‍ രണ്ട് സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെയാണ് ഗുകേഷ് പരാജയം സമ്മതിച്ചത്. നോര്‍വേ ചെസ് കിരീടം നേടിയിരുന്നുവെങ്കില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനവും ഗുകേഷിന് സ്വന്തമാക്കാമായിരുന്നു.