വാഷിങ്ടണ്‍: ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ യഥാര്‍ഥ ട്രോഫി തന്റെ കൈവശമാണുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാര്‍ച്ചില്‍ വൈറ്റ് ഹൗസ് സന്ദര്‍ശനവേളയില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് യഥാര്‍ഥ ട്രോഫി തനിക്ക് നല്‍കിയതെന്നും എന്നന്നേക്കുമായി അത് തനിക്ക് സൂക്ഷിക്കാനാകുമെന്ന് പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പിഎസ്ജിക്കെതിരേ 3-0ന് വിജയിച്ച ശേഷം ഫിഫ, ചെല്‍സിക്ക് സമ്മാനിച്ചത് ട്രോഫിയുടെ പകര്‍പ്പാണെന്നും ട്രംപ് പറഞ്ഞു. ഞായറാഴ്ച ക്ലബ്ബ് ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഡാസണിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍.

To advertise here,

മാര്‍ച്ചില്‍ ഓവല്‍ ഓഫീസില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു ഇന്‍ഫാന്റിനോ ട്രോഫി അനാച്ഛാദനം ചെയ്തത്. അതിനുശേഷം, ട്രോഫി അവിടെ തന്നെ തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കി. 

'നിങ്ങള്‍ എപ്പോഴാണ് ട്രോഫി എടുക്കാന്‍ പോകുന്നതെന്ന് ഞാന്‍ ചോദിച്ചിരുന്നു. ഞങ്ങള്‍ ഒരിക്കലും അത് എടുക്കാന്‍ പോകുന്നില്ലെന്നായിരുന്നു അവരുടെ മറുപടി. നിങ്ങള്‍ക്ക് അത് ഓവല്‍ ഓഫീസില്‍ എന്നന്നേക്കുമായി വെക്കാമെന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ പുതിയത് നിര്‍മിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. യഥാര്‍ഥത്തില്‍ അവര്‍ വേറൊരെണ്ണം ഉണ്ടാക്കി. യഥാര്‍ഥ ട്രോഫി ഇപ്പോള്‍ ഓവലിലെ ഓഫീസിലുണ്ട്' - ട്രംപ് പറഞ്ഞു.

ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ട്രംപിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. ചെല്‍സി താരങ്ങള്‍ക്ക് ട്രോഫി സമ്മാനിച്ച ശേഷവും അദ്ദേഹം പോഡിയത്തില്‍ ടീമിനൊപ്പം തുടര്‍ന്നത് ചര്‍ച്ചയാകുകയും ചെയ്തു. ട്രംപിന്റെ സാന്നിധ്യം ചെല്‍സി താരങ്ങളെയും അദ്ഭുതപ്പെടുത്തി.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമായി ട്രംപിന് അടുത്ത ബന്ധമുണ്ട്. ഫിഫ അടുത്തിടെ ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറില്‍ ഒരു പുതിയ ഓഫീസ് തുറന്നിരുന്നു.