ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ തുടങ്ങി ലിവര്‍പൂള്‍. ബേണ്‍മൗത്തിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ നേടിയ രണ്ടു ഗോളുകളാണ് അവര്‍ക്ക് ജയം സമ്മാനിച്ചത്.

To advertise here,

37-ാം മിനിറ്റില്‍ ഹ്യൂഗോ എകിറ്റികെയിലൂടെ ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു. 49-ാം മിനിറ്റില്‍ കോഡി ഗാക്‌പോ അവരുടെ ലീഡുയര്‍ത്തി. എന്നാല്‍ ജയമുറപ്പിച്ചെന്നു കരുതിയ ചെമ്പടയെ ഞെട്ടിച്ച് 64-ാം മിനിറ്റിലും 76-ാം മിനിറ്റിലും ബേണ്‍മൗത്തിനായി സ്‌കോര്‍ ചെയ്ത അന്റോയ്ന്‍ സെമെന്യോ ടീമിനെ ഒപ്പമെത്തിച്ചു.

കളി സമനിലയിലേക്കാണെന്ന തോന്നലുയര്‍ന്നെങ്കിലും 88-ാം മിനിറ്റില്‍ ഫെഡറിക്കോ കിയേസയിലൂടെ ലിവര്‍പൂള്‍ വീണ്ടും മുന്നിലെത്തി. പിന്നാലെ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ സ്‌കോര്‍ ചെയ്ത മുഹമ്മദ് സലാ ലിവര്‍പൂളിന്റെ ജയം ഉറപ്പാക്കി. എകിറ്റികെ, ഗാക്‌പോ, സലാ എന്നിവര്‍ ഗോളുകള്‍ നേടിയ ശേഷം വാഹനാപകടത്തില്‍ മരിച്ച ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയ്ക്ക് ആദരവര്‍പ്പിച്ചു.