ഭുവനേശ്വര്‍: സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടറില്‍. നിലവിലെ ചാമ്പ്യന്‍മാരായ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയാണ് ബ്ലാസ്റ്റേഴ്‌സ് കുതിപ്പ്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജയം. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്.

To advertise here,

ഈസ്റ്റ്ബംഗാളിനെതിരേ ആക്രമണങ്ങളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി ആരംഭിച്ചത്. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ടീം സൃഷ്ടിച്ചു. എന്നാല്‍ അവസരങ്ങള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ വന്നത് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ബ്ലാസ്റ്റേഴ്‌സ് വലകുലുക്കി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജെസ്യുസ് ജിമിനസാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതി ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന ബ്ലാസ്റ്റേഴ്‌സ് 56-ാം മിനിറ്റില്‍ വലകുലുക്കിയെങ്കില്‍ ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. എന്നാല്‍ 64-ാം മിനിറ്റില്‍  നോവ സദോയി രണ്ടാം ഗോള്‍ കണ്ടെത്തി. ഈസ്റ്റ് ബംഗാള്‍ പ്രതിരോധതാരങ്ങളെ മറികടന്നാണ് സദോയി ലക്ഷ്യം കണ്ടത്. അതോടെ നിലവിലെ ചാമ്പ്യന്മാര്‍ പ്രതിരോധത്തിലായി. റഫറിയുടെ ഫൈനല്‍ വിസിലിന് പിന്നാലെ ടീം ബംഗാളിനെ കീഴടക്കി.