ലണ്ടന്‍: ക്ലബ് കരിയറില്‍ 903 മത്സരങ്ങളില്‍നിന്ന് 293 ഗോളുകളാണ് ജഫേഴ്സന്‍ ലൂയിസ് എന്ന ഇംഗ്ലീഷ് ഫുട്ബോളര്‍ നേടിയത്. എന്നാല്‍, കളിച്ച മത്സരങ്ങളെക്കാളും നേടിയ ഗോളുകളെക്കാളും താരത്തിന് പ്രശസ്തി നേടിക്കൊടുത്തത് ടീമുകളിലേക്കുള്ള കൂടുമാറ്റത്തിന്റെ കാര്യത്തിലായിരുന്നു. 28 വര്‍ഷംനീണ്ട കരിയറില്‍ 51 തവണയാണ് താരം ക്ലബ് മാറിയത്. ഇതോടെ ഫുട്ബോളിലെ യാത്രികന്‍ എന്ന വിളിപ്പേരും വീണു. ഒടുവില്‍ കൂടുമാറ്റവും കളിയും അവസാനിപ്പിച്ച് കളിക്കളത്തില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു.

To advertise here,

ഇംഗ്ലീഷ് ക്ലബ് ടാമെ യുണൈറ്റഡിനുവേണ്ടിയാണ് അവസാനം കളിച്ചത്. കഴിഞ്ഞസീസണില്‍ 46-കാരനായ താരം 49 മത്സരത്തിലാണ് ബൂട്ടുകെട്ടിയത്. ഒന്‍പത് ഗോളും സ്ട്രൈക്കര്‍ നേടി.

1996-98 സീസണിലാണ് പ്രൊഫഷണല്‍ ഫുട്ബോളില്‍ കളിക്കാന്‍ തുടങ്ങുന്നത്. റിസ്ബറോ റേഞ്ചേഴ്സായിരുന്നു ആദ്യ ടീം. 49 കളിയില്‍നിന്ന് 19 ഗോളും നേടി. രണ്ടുവര്‍ഷത്തിനുശേഷം ടാമെ യുണൈറ്റഡിലേക്ക് മാറിയാണ് ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് കടക്കുന്നത്. പിന്നീടുള്ളത് ചരിത്രം. ഓക്സ്ഫഡ് യുണൈറ്റഡ്, ബ്രിസ്റ്റോള്‍ റോവേഴ്സ്, റെക്സാം, ക്രോളി ടൗണ്‍, ലിങ്കണ്‍ സിറ്റി, ചെഷാം യുണൈറ്റഡ് തുടങ്ങി 44 ക്ലബ്ബുകളില്‍ കളിച്ചു. ചില ടീമുകളില്‍ രണ്ടും മൂന്നും തവണ മാറിമാറിയെത്തി.