ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുതിയ സീസണ്‍ മത്സരകലണ്ടറില്‍നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പുറത്ത്. ഇതോടെ ഐഎസ്എലിന്‍റെ ഭാവി ചോദ്യചിഹ്നമായി.

To advertise here,

റിലയന്‍സ് ഗ്രൂപ്പിന്‍റെ കീഴിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്‍റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഐഎസ്എല്‍ നടത്തിപ്പുകാര്‍. ഫെഡറേഷനും എഫ്എസ്ഡിഎലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും നടക്കാത്തതാണ് ഐഎസ്എല്‍ ഭാവിയെക്കുറിച്ച് ആശങ്കയുയര്‍ത്തുന്നത്.

കരാറനുസരിച്ച് എഫ്എസ്ഡിഎല്‍ വര്‍ഷത്തില്‍ 50 കോടി രൂപ ഫെഡറേഷന് നല്‍കുന്നുണ്ട്. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെയുള്ള വാണിജ്യ അവകാശങ്ങള്‍ എഫ്എസ്ഡിഎലിന് ലഭിക്കും. 2014-ലാണ് ഐഎസ്എല്‍ തുടങ്ങിയത്. 2019-ല്‍ ഐ ലീഗിനെ മറികടന്ന് ഐഎസ്എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഉയര്‍ത്തപ്പെട്ടു.

ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കാതെ ഐഎസ്എല്‍ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ ക്ലബ്ബുകളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, എഫ്എസ്ഡിഎല്‍ ഇതുസംബന്ധിച്ച് ഫെഡറേഷനുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നത്. കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പുതിയ ഹോള്‍ഡിങ് കമ്പനി രൂപവല്‍കരിച്ച് ഐഎസ്എല്‍ നടത്താനാണ് എഫ്എസ്ഡിഎലിന് താല്‍പര്യമെന്നും സൂചനയുണ്ട്. ഇതില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ക്ലബ്ബുകള്‍ക്കാവും. എഫ്എസ്ഡിഎലിന് 26 ശതമാനവും ഫെഡറേഷന് 14 ശതമാനവുമാവും പങ്കാളിത്തം.

ഫെഡറേഷന്‍റെ പുതിയ ഭരണഘടന പ്രാബല്യത്തിലാവുന്നതുവരെ നിലവിലെ ഭാരവാഹികള്‍ സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്ന സുപ്രീകോടതി നിര്‍ദേശവും കരാര്‍ പുതുക്കുന്നതിന് തടസ്സമാവുന്നുണ്ട്.