ഷില്ലോങ്: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ മാലദ്വീപിനെ നേരിടാൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ഇറങ്ങുമ്പോൾ രണ്ട് ചരിത്രസംഭവങ്ങൾകൂടി അതിനൊപ്പമുണ്ടാകും. ആദ്യത്തേത് മുൻ ടീം നായകൻ സുനിൽ ഛേത്രിയുടെ തിരിച്ചുവരവ്. രണ്ടാമത്തേത് മേഘാലയയിൽ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം. ബുധനാഴ്ച രാത്രി ഏഴുമണിക്ക് ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് കിക്കോഫ്.

To advertise here,

ഛേത്രിയുടെ വരവ്

ഇന്ത്യൻ ടീം നായകനായിരുന്ന സുനിൽ ഛേത്രി കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചിരുന്നു. എന്നാൽ, പരിശീലകൻ മനോളോ മാർക്വേസിന്റെ അഭ്യർഥന മാനിച്ചാണ് താരം അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ നടപ്പുസീസണിൽ 12 ഗോളുമായി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഛേത്രി രണ്ടാംസ്ഥാനത്തുണ്ട്.

ഇന്ത്യൻ ടീമിന്റെ പരിശീലക ചുമതലയേറ്റെടുത്തശേഷം ജയം നേടാത്ത മാർക്വേസ് അതിനുള്ള തയ്യാറെടുപ്പാണ് മാലദ്വീപിനെതിരേ നടത്തുന്നത്. നാലു കളിയിൽ ടീമിനെ ഇറക്കിയതിൽ മൂന്നു സമനിലയും ഒരു തോൽവിയുമാണ് അക്കൗണ്ടിലുള്ളത്.

4-2-3-1 ശൈലിയാകും മാർക്വേസ് സ്വീകരിക്കുന്നത്. ഫാറൂഖ് ചൗധരിയെ ഏക സ്‌ട്രൈക്കർ റോളിൽ കളിപ്പിച്ച്‌ ഛേത്രി- ഇർഫാൻ യ ദ് വാദ്- ബ്രണ്ടൻ ഫെർണാണ്ടസ് ത്രയത്തെ തൊട്ടുപിന്നിലിറക്കും. ഡിഫൻസീവ് മിഡ്ഫീൽഡിൽ സുരേഷ് സിങ്ങും അപുയയുമാകും. പ്രതിരോധത്തിൽ സന്ദേശ് ജിംഗാൻ, സുഭാശിഷ് ബോസ്, നവോറം റോഷൻ സിങ്, രാഹുൽ ഭെക്കെ എന്നിവർ കളിക്കും. ഗോൾകീപ്പറായി അമരീന്ദർ സിങ് എത്തും.

36-കാരൻ അലി ഫസിറിന്റെ സ്കോറിങ് മികവിലാണ് മാലദ്വീപ് പ്രതീക്ഷവെക്കുന്നത്

മുഖാമുഖം

ആകെ മത്സരം: 21

ഇന്ത്യ ജയിച്ചത്: 15

മാലദ്വീപ് ജയിച്ചത്: 4

സമനില: 2