റിയാദ്: പ്രീ-സീസണ്‍ സൗഹൃദമത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ക്ലബ്ബ് അല്‍ നസറിനായി കളത്തിലിറങ്ങിയ റൊണാള്‍ഡോ ഹാട്രിക് നേടി. പോര്‍ച്ചുഗീസ് ക്ലബ്ബ് റിയോ അവെയ്‌ക്കെതിരേയാണ് റൊണാള്‍ഡോയുടെ മിന്നും പ്രകടനം.

To advertise here,

മത്സരം ആരംഭിച്ച് 15-ാം മിനിറ്റില്‍ തന്നെ അല്‍ നസര്‍ മുന്നിലെത്തി. മുഹമ്മദ് സിമാകനാണ് ലക്ഷ്യം കണ്ടത്. അതിന് ശേഷമാണ് റോണോ ഗോള്‍വേട്ട തുടങ്ങിയത്. 44-ാം മിനിറ്റില്‍ താരം മത്സരത്തിലെ തന്റെ ആദ്യഗോള്‍ കണ്ടെത്തി. പിന്നീട് 63, 68 മിനിറ്റുകളിലും ലക്ഷ്യം കണ്ട പോര്‍ച്ചുഗീസ് നായകന്‍ ഹാട്രിക് തികച്ചു. ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് അല്‍ നസര്‍ വിജയവും സ്വന്തമാക്കി. 

അടുത്തിടെയാണ് റൊണാൾഡോ അൽ നസ്‌റുമായുള്ള കരാർ പുതുക്കിയത്. താരം രണ്ടുവർഷംകൂടി സൗദി ക്ലബ്ബിൽ തുടരും. അഞ്ചുവട്ടം ബലൻദ്യോർ പുരസ്കാരജേതാവായ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റർ യുണൈറ്റഡിൽനിന്ന് 2022-ലാണ് സൗദി ക്ലബ്ബിലെത്തുന്നത്. ലോകത്തെ ഞെട്ടിച്ച പ്രതിഫലത്തിലായിരുന്നു താരത്തിന്റെ ചുവടുമാറ്റം. ക്രിസ്റ്റ്യാനോയുടെ ചുവടുപിടിച്ച് നെയ്മർ, കരീം ബെൻസമ തുടങ്ങിയ ലോകത്തെ മുൻനിര താരങ്ങളും സൗദി പ്രോ ലീഗിൽ കളിക്കാനെത്തിയിരുന്നു.