ബാഴ്സലോണ: ലാലിഗയിലെ ആവേശകരമായ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ 3-4ന് തകര്‍ത്ത് ബാഴ്‌സലോണ കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തു. കിലിയന്‍ എംബാപ്പെയുടെ ഹാട്രിക് ഗോളുകളുണ്ടായിട്ടും റയലിന് ജയിക്കാനായില്ല. 35 മത്സരങ്ങളില്‍നിന്ന് 82 പോയിന്റോടെ ബാഴ്‌സ രണ്ടാംസ്ഥാനത്തുള്ള റയലുമായി ഏഴ് പോയിന്റ് വ്യത്യാസത്തില്‍ മുന്നിലാണ്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കേ, ബാഴ്‌സയ്ക്ക് ലാലിഗ കിരീടമുറപ്പിക്കാന്‍ ഒരു വിജയം മതി. ബാഴ്‌സയ്ക്കായി റാഫിഞ്ഞ ഇരട്ട ഗോള്‍ നേടി. 

To advertise here,

മോണ്ട്ജൂയിക് സ്‌റ്റേഡിയത്തില്‍ എംബാപ്പെ അഞ്ചാംമിനിറ്റുമുതല്‍ വേട്ട തുടങ്ങി. 14-ാം മിനിറ്റില്‍ വീണ്ടും ഗോള്‍ നേടിയതോടെ റയല്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് മുന്നിലായി. എന്നാല്‍ 19-ാം മിനിറ്റില്‍ എറിക് ഗാര്‍സിയയിലൂടെ ബാഴ്‌സ തിരിച്ചുവരവറിയിച്ചു. 32-ാം മിനിറ്റില്‍ ലമിന്‍ യമാലും ഗോള്‍ നേടിയതോടെ തുല്യ നിലയിലായി. 34, 45 മിനിറ്റുകളില്‍ റാഫിഞ്ഞ ഇരട്ട ഗോളുകള്‍ക്കൂടി നേടി. ഇതോടെ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ ബാഴ്‌സ ആദ്യ പകുതി പിരിയുമ്പോള്‍ 4-2ന് മുന്നിലെത്തി. 

70-ാം മിനിറ്റില്‍ എംബാപ്പെ ഹാട്രിക് തികച്ചെങ്കിലും കിരീടം നിലനിര്‍ത്താമെന്ന മോഹം സാധ്യമാക്കാനായില്ല. എംബാപ്പെയുടെ ഒരു ഗോള്‍ മാത്രമാണ് രണ്ടാം പകുതിയില്‍ കണ്ടത്. ഇതോടെ 4-3ന് റയല്‍ പരാജയപ്പെടുകയായിരുന്നു. 27 ഗോളുകളുമായി എംബാപ്പെയാണ് ലീഗിലെ ടോപ് സ്‌കോറര്‍.