കോഴിക്കോട്: അർജന്റീന ഫുട്‌ബോൾ ടീമിന്റെ കേരളത്തിലെ മത്സരങ്ങളിൽ അനിശ്ചിതത്വം. അർജന്റീന ഫുട്‌ബോൾ ഫെഡറേഷനുമായി അടുത്ത ബന്ധം പുലർത്തുന്ന മാധ്യമപ്രവർത്തകൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച ടീമിന്റെ മത്സരങ്ങളെക്കുറിച്ചുള്ള വിവരമാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇതുപ്രകാരം ഈവർഷം ടീമിന്റെ നാല് സൗഹൃദമത്സരങ്ങളിൽ രണ്ടെണ്ണം ചൈനയിലും ഒന്ന് വീതം അംഗോളയിലും ഖത്തറിലുമാണ് നടക്കാൻ പോകുന്നത്.

To advertise here,

അർജന്റീന മാധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡുളാണ് ടീമിന്റെ മത്സരങ്ങൾ എക്സിൽ പങ്കുവെച്ചത്. ഇതിനെ അടിസ്ഥാനമാക്കി അർജന്റീനാ മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബറിൽ ചൈനയിൽ രണ്ടും നവംബറിൽ അംഗോളയിലും ഖത്തറിലും അർജന്റീന കളിക്കുമെന്നാണ് ഗാസ്റ്റൺ നൽകുന്ന വിവരം. ഒക്ടോബറിൽ മെസ്സിയും സംഘവും സൗഹൃദമത്സരം കളിക്കാൻ കേരളത്തിലെത്തുമെന്നാണ് കായികമന്ത്രി അബ്ദുറഹ്മാൻ പറഞ്ഞിരുന്നത്.

അർജന്റീനയുടെ ലോകകപ്പ് യോഗ്യതാമത്സരങ്ങൾ സെപ്റ്റംബറിൽ പൂർത്തിയാകും. നിലവിൽ ടീം അടുത്ത ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. അതിനുശേഷം ഈ വർഷം നാല് സൗഹൃദമത്സരങ്ങളിലാണ് കളിക്കുന്നത്. അതിൽ രണ്ടെണ്ണം കേരളത്തിൽ നടക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഗാസ്റ്റണിന്റെ വെളിപ്പെടുത്തലോടെ അർജന്റീനയുടെ വരവിൽ അനിശ്ചിതത്വം നിറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രതികരണം ലഭിച്ചിട്ടുമില്ല.

അതേസമയം, അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനും കേരള ഫുട്‌ബോൾ ഫെഡറേഷനും സർക്കാരിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് എഐഎഫ്എഫ് ജനറൽ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന പി. അനിൽകുമാർ പറഞ്ഞു.