തിരുവനന്തപുരം: ലയണല്‍ മെസ്സിയും സംഘവും കേരളത്തില്‍ പന്തുതട്ടാനെത്തുമെന്ന സ്ഥിരീകരണവുമായി സ്‌പോണ്‍സര്‍മാരായ എച്ച്എസ്ബിസി. മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീനാ ടീം ഈവര്‍ഷം ഒക്ടോബറില്‍ കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അര്‍ജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നും കഴിഞ്ഞവര്‍ഷം നവംബറില്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചിരുന്നു. 

To advertise here,

എച്ച്എസ്ബിസിയാണ് അര്‍ജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാര്‍. 'ഈ പങ്കാളിത്തത്തിനു കീഴില്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം 2025 ഒക്ടോബറില്‍ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദര്‍ശന മത്സരം കളിക്കും' - എച്ച്എസ്ബിസി പ്രസ്താവനയില്‍ വ്യക്തമാക്കി. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അന്തിമ ഘട്ടത്തില്‍ നില്‍ക്കേ, 2025-ലെ ഇന്ത്യയിലും സിങ്കപ്പുരിലമായി നടക്കേണ്ട മത്സരങ്ങളുമായി ബന്ധപ്പെട്ട ഒരു വര്‍ഷ പങ്കാളിത്ത കരാര്‍ ഇന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും (എഎഫ്എ) എച്ച്എസ്ബിസിയും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ വേദി കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും കേരളത്തില്‍വെച്ചായിരിക്കും മത്സരങ്ങളെന്നാണ് ഏകദേശ ധാരണ. 

14 വര്‍ഷങ്ങള്‍ക്കുശേഷമാണ് മെസ്സി വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2011 സെപ്റ്റംബറില്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനായി മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീനാ ടീം ഇന്ത്യയിലെത്തിയിരുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരേ നടന്ന ആ മത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.