ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപൂര്‍വ റെക്കോഡിനുടമയായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന സന്ദര്‍ശക ടീമംഗം എന്ന റെക്കോഡാണ് സ്മിത്ത് സ്വന്തമാക്കിയത്. ലോര്‍ഡ്‌സില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 115 റണ്‍സ് ശരാശരിയില്‍ 575 റണ്‍സ് നേടിയ മുന്‍ ഓസീസ് താരം വാറന്‍ ബാര്‍ഡ്സ്ലിയുടെ റെക്കോഡാണ് സ്മിത്ത് മറികടന്നത്. ലോര്‍ഡ്‌സില്‍ ഇതുവരെ ആറു ടെസ്റ്റ് കളിച്ച സ്മിത്തിന് 591 റണ്‍സായി.

To advertise here,

കാഗിസോ റബാദ എറിഞ്ഞ 33-ാം ഓവറിലെ രണ്ടാം പന്തില്‍ സിംഗിള്‍ നേടിയാണ് സ്മിത്ത്, ബാര്‍ഡ്സ്ലിയുടെ റെക്കോഡ് മറികടന്നത്. 1909 മുതല്‍ 1926 വരെ ഓസ്ട്രേലിയയ്ക്കായി 41 ടെസ്റ്റുകള്‍ കളിച്ച താരമാണ് ബാര്‍ഡ്സ്ലി. ലോര്‍ഡ്സില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് 551 റണ്‍സെടുത്ത ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനെയും സ്മിത്ത് പിന്നിലാക്കി. വെസ്റ്റിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സിന് ലോര്‍ഡ്‌സില്‍ 571 റണ്‍സുണ്ട്. മാത്രമല്ല 141 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ലോര്‍ഡ്‌സില്‍ 590 റണ്‍സ് പിന്നിടുന്ന ഇംഗ്ലീഷുകാരനല്ലാത്ത ആദ്യ താരമെന്ന റെക്കോഡും സ്മിത്തിന് സ്വന്തമായി.

ലോര്‍ഡ്‌സില്‍ ആറു ടെസ്റ്റില്‍ നിന്ന് രണ്ട് സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും സ്മിത്ത് നേടിയിട്ടുണ്ട്. 2015 ആഷസ് ടെസ്റ്റില്‍ നേടിയ 215 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ വിദേശ ബാറ്റര്‍മാര്‍

സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ) - 576*
വാറന്‍ ബാര്‍ഡ്സ്ലി (ഓസ്ട്രേലിയ) - 575
ഗാരി സോബേഴ്സ് (വെസ്റ്റിന്‍ഡീസ്) - 571
ഡോണ്‍ ബ്രാഡ്മാന്‍ (ഓസ്ട്രേലിയ) - 551
ശിവ്നരൈന്‍ ചന്ദര്‍പോള്‍ (വെസ്റ്റിന്‍ഡീസ്) - 512
ദിലീപ് വെങ്സാര്‍ക്കര്‍ (ഇന്ത്യ) - 508
അലന്‍ ബോര്‍ഡര്‍ (ഓസ്ട്രേലിയ) - 503
ഗോര്‍ഡന്‍ ഗ്രീനിഡ്ജ് (വെസ്റ്റിന്‍ഡീസ്) - 471
മഹേല ജയവര്‍ധനെ (ശ്രീലങ്ക) - 448
മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്ട്രേലിയ) - 416

ഇതോടൊപ്പം ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന വിദേശ ബാറ്ററെന്ന റെക്കോഡും സ്മിത്തിന് സ്വന്തമായി. ഫൈനലില്‍ 112 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത സ്മിത്ത് ഇംഗ്ലണ്ടില്‍ ഇത് 18-ാം തവണയാണ് 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. 17 തവണ വീതം ഈ നേട്ടം സ്വന്തമാക്കിയ മുന്‍ ഓസീസ് ക്യാപ്റ്റന്‍ അലന്‍ ബോഡര്‍ഡറുടെയും വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും റെക്കോഡാണ് സ്മിത്ത് മറികടന്നത്.