കെന്നിങ്ടൺ: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ രണ്ടുടീമുകളിലെയും പേസർമാരുടെ കണക്കെടുത്താൽ അഞ്ചു ടെസ്റ്റിലും കളിച്ച ഒരേയൊരു പേസ് ബൗളറാണ് മുഹമ്മദ് സിറാജ്. ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് നിരയുടെ കുന്തമുന കൂടിയാണ് അദ്ദേഹം. വർക്ക് ലോഡിനെ പറ്റിയുള്ള ചർച്ചകളിലൊന്നും കടന്നുവരാതെ ഇന്ത്യക്കായി നിർണായകസംഭാവനകൾ നൽകുന്ന  താരം. എന്നാൽ ഓവൽ ടെസ്റ്റിൽ സംഭവിച്ച പിഴവ് സിറാജിന് വില്ലൻ പരിവേഷം ചാർത്തിക്കൊടുക്കുകയാണോ? 

To advertise here,

നാലാംദിനം ആദ്യ സെഷനില്‍ ബെന്‍ ഡക്കറ്റിനെയും ഒലി പോപ്പിനെയും പുറത്താക്കി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിയ സമയത്താണ് ഹാരി ബ്രൂക്കിനെയും പുറത്താക്കാനുള്ള അവസരം ലഭിച്ചത്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 35-ാം ഓവറിലെ ആദ്യ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചതായിരുന്നു ബ്രൂക്ക്. ടോപ്പ് എഡ്ജ് ചെയ്ത പന്ത് ലോങ് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിന്റെ നേര്‍ക്ക്. ബൗണ്ടറി റോപ്പിന് തൊട്ടരികില്‍വെച്ച് പന്ത് പിടിച്ച സിറാജിന് പക്ഷേ ശരീരത്തെ നിയന്ത്രിക്കാനായില്ല. റോപ്പിന്റെ സ്ഥാനം കൃത്യമായി അറിയാതെ ക്യാച്ചെടുത്ത ശേഷം സിറാജ് അബദ്ധത്തില്‍ റോപ്പില്‍ ചവിട്ടുകയായിരുന്നു.

ഈസമയം, പ്രസിദ്ധ് വിക്കറ്റ് ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍, സിറാജ് കാണിച്ച അബദ്ധത്തില്‍ എല്ലാവരും ഞെട്ടി. ഈസമയം, വ്യക്തിഗത സ്‌കോര്‍ 19 റണ്‍സ് മാത്രമുണ്ടായിരുന്ന ബ്രൂക്ക് സെഞ്ചുറി നേടിയാണ് പുറത്തായത്. 98 പന്തില്‍നിന്ന് രണ്ടു സിക്സും 14 ഫോറുമടക്കം 111 റണ്‍സെടുത്ത ബ്രൂക്ക് മത്സരത്തിലെ ഇന്ത്യയുടെ സാധ്യതകളെ തല്ലിക്കെടുത്തിയാണ് പുറത്തായത്. നാലാം വിക്കറ്റില്‍ ജോ റൂട്ടിനെ കൂട്ടുപിടിച്ച് 195 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടും ബ്രൂക്ക് പടുത്തുയര്‍ത്തി.

ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മഴ കാരണം നാലാം ദിവസത്തെ കളിയവസാനിപ്പിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ്. ജയത്തിലേക്ക് അവര്‍ക്കിനി 35 റണ്‍സ് കൂടി വേണം. നാലുവിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് ജയിക്കാം. നിലവിൽ ജാമി സ്മിത്തും (2*) ജാമി ഓവര്‍ട്ടണുമാണ് (0*) ക്രീസില്‍. ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികളും ഇരുവരുടെയും കൂട്ടുകെട്ടുമാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിച്ചത്.