ഗയാന: ഗ്ലോബല്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി വിന്‍ഡീസ് താരം ഷിമ്രോൺ ഹെറ്റ്മയര്‍. ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ നേടിയ താരം മത്സരത്തില്‍ തകര്‍ത്തടിച്ചു. ഹൊബാര്‍ട്ട് ഹുറിക്കെയിന്‍സിനെതിരായ മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിന് വേണ്ടിയാണ് ഹെറ്റ്മയറുടെ പ്രകടനം.

To advertise here,

126 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗയാന ഒമ്പത് ഓവറില്‍ 43-3 എന്ന നിലയിലായിരുന്നു. എന്നാല്‍ പത്താം ഓവറില്‍ ഹെറ്റ്മയര്‍ വെടിക്കെട്ടോടെ കളം നിറഞ്ഞു. ഫാബിയന്‍ അലന്‍ എറിഞ്ഞ ഓവറിലെ അഞ്ച് പന്തുകള്‍ താരം അതിര്‍ത്തികടത്തി. ആദ്യ പന്ത് സിക്‌സറടിച്ച താരം രണ്ടാം പന്തില്‍ ഔട്ടാകുമായിരുന്നു. എന്നാല്‍ ബൗണ്ടറി ലൈനിന്റെ തൊട്ടടുത്ത് വെച്ച് ക്യാച്ച് വിട്ടുകളഞ്ഞത് ഹെറ്റ്മയറിന് രക്ഷയായി. പന്ത് ബൗണ്ടറി ലൈനിനപ്പുറം കടന്നതോടെ സിക്‌സറുമായി. 

പിന്നീട് രണ്ടുപന്തുകള്‍ കൂടി താരം സിക്‌സറടിച്ചു. അഞ്ചാം പന്തില്‍ പക്ഷേ രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. അവസാനപന്തും അതിര്‍ത്തികടത്തിയതോടെ ഹെറ്റ്മയര്‍ ഓവറില്‍ 32 റണ്‍സാണ് അടിച്ചെടുത്തത്. ഒടുവില്‍ 10 പന്തില്‍ നിന്ന് 39 റണ്‍സെടുത്താണ് ഹെറ്റ്മയര്‍ പുറത്തായത്. 16.3 ഓവറില്‍ ടീം വിജയത്തിലെത്തുകയും ചെയ്തു.