ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സ് മുഖ്യപരിശീലക സ്ഥാനത്തുനിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതിലേക്ക് വഴിവെച്ചത് ടീം മാനേജ്‌മെന്റിനുള്ളില്‍ ഉയര്‍ന്നുവന്ന ഭിന്നാഭിപ്രായങ്ങളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്ക് ടി20 ലോകകപ്പ് നേടിത്തന്നതിനു പിന്നാലെ രാജസ്ഥാനിലെത്തിയ ദ്രാവിഡില്‍നിന്ന് ടീം മാനേജ്‌മെന്റ് കുന്നോളം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍നിന്ന് നാല് വിജയങ്ങള്‍ മാത്രമാണ് നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും ടീം വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ദ്രാവിഡിന്റെ പടിയിറക്കം. 

To advertise here,

സീസണിനു പിന്നാലെ ദ്രാവിഡും രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റും തമ്മില്‍ ദീര്‍ഘ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ടീമില്‍ ദ്രാവിഡിന് കുറച്ചുകൂടി സ്വതന്ത്രവും വിശാലവുമായ പദവികള്‍ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ സഞ്ജു സാംസണ്‍ ടീം വിടുന്നതുമായ ബന്ധപ്പെട്ട പ്രത്യാഘാതങ്ങളാണ് ദ്രാവിഡിന്റെ പുറത്തുപോക്കിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്യാപ്റ്റനും പരിശീലകനും തമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നതകളാണ് പുതിയ സ്ഥിതിഗതികളിലേക്ക് കാര്യങ്ങള്‍ നീക്കിയതെന്നും പറയപ്പെടുന്നു. എന്നാല്‍ ഒരു കോച്ചും ക്യാപ്റ്റനും തമ്മിലുണ്ടാകുന്ന സ്വാഭാവികമായ അഭിപ്രായവ്യത്യാസങ്ങളേ ഇരുവര്‍ക്കുമിടയിലുണ്ടായിരുന്നുള്ളൂ എന്ന് പറയുന്നവരുമുണ്ട്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിനകത്ത് മൂന്ന് വിഭാഗങ്ങളുണ്ടായിരുന്നു. നിലവിലെ സ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒരുവിഭാഗം. റിയാന്‍ പരാഗിനെ പിന്തുണയ്ക്കുന്ന ഒരുവിഭാഗവും യശസ്വി ജയ്‌സ്വാളിനെ ഭാവി നായകനായി കാണുന്ന മറ്റൊരു വിഭാഗവും ഇതോടൊപ്പമുണ്ടായി. അതേസമയം ദ്രാവിഡിന് പിന്‍ഗാമിയായി ശ്രീലങ്കയുടെ മുന്‍ താരം കുമാര്‍ സങ്കക്കാര വരുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.