റായ്പുര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗില്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനെ 94 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ മാസ്‌റ്റേഴ്‌സ് ഫൈനല്‍ ടിക്കറ്റെടുത്തത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവ്‌രാജ് സിങ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരുടെ വെടിക്കെട്ട് പ്രകടനങ്ങളാണ് ഇന്ത്യക്ക് തുണയായത്. ഇന്ത്യ മാസ്റ്റേഴ്‌സ് ഉയര്‍ത്തിയ 220 റണ്‍സ് വിജയത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 126 റണ്‍സിന് ഓള്‍ഔട്ടായി.

To advertise here,

മത്സരത്തില്‍ വെടിക്കെട്ടോടെ അര്‍ധസെഞ്ചുറി തികച്ചാണ് യുവ്‌രാജ് സിങ് മടങ്ങിയത്. 30 പന്തില്‍ ഏഴ് സിക്‌സുകളും ഒരു ഫോറുമടക്കം 59 റണ്‍സെടുത്തു. ഓസീസ് സ്പിന്നര്‍ മക്‌ഗെയിനിന്റെ ഒരോവറില്‍ താരം മൂന്ന് സിക്‌സുകള്‍ നേടി. തന്റെ ബാറ്റിങ് വൈഭവം ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് അടിയവരയിടുന്നതായിരുന്നു യുവിയുടെ ഇന്നിങ്‌സ്. ഈ ഇന്നിങ്‌സിനെ 2008 ടി20 ലോകകപ്പിലെ പ്രകടനവുമായി താരതമ്യം ചെയ്ത് ആരാധകര്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. 

യുവിക്ക് പുറമേ സച്ചിനും സ്റ്റുവര്‍ട്ട് ബിന്നിയും മത്സരത്തില്‍ തിളങ്ങി. സച്ചിന്‍ 30 പന്തില്‍ നിന്ന് 42 റണ്‍സെടുത്തപ്പോള്‍ ബിന്നി 21 പന്തില്‍ നിന്ന് 36 റണ്‍സ് അടിച്ചെടുത്തു. 10 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത യൂസഫ് പത്താനും ഏഴ് പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ഇര്‍ഫാന്‍ പഠാനും അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 200-കടത്തിയത്.