ആലപ്പുഴ: ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം പുന്നപ്രയിലെ വീട്ടിലേക്കെത്തി. ആലപ്പുഴയുടെ വിപ്ലവമണ്ണിൽ വിഎസ്സിനെ കാണാൻ വലിയ ജനക്കൂട്ടമാണ് വഴിയിലാകെ തടിച്ചുകൂടിയത്. പത്തുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രിയപ്പെട്ട വിഎസിനെ ഒരുനോക്കുകാണാൻ വഴിയരികിൽ ആയിരങ്ങൾ കാത്തുനിന്നിരുന്നതിനാൽ സാധിച്ചില്ല. 22 മണിക്കൂറുകൾ പിന്നിട്ടാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്കെത്തുന്നത്. 

To advertise here,

ആയിരക്കണക്കിനാളുകളാണ് വീട്ടിലും അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയിരിക്കുന്നത്. പൊതുദർശനം പുരോ​ഗമിക്കുകയാണ്. വീടിന് മുന്നിലെ ജനസാഗരത്തെ നിയന്ത്രിക്കാൻ പോലീസും റെഡ് വോളണ്ടിയർമാരും പാടുപെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

അഞ്ചുമണിയാേടെ സംസ്കാരം നടത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിശ്ചയിച്ച സമയക്രമത്തിലൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും. നിലവിൽ ആലപ്പുഴ ജില്ല കമ്മറ്റി ഓഫീസിലെ പൊതുദർശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. ബീച്ച് റിക്രിയേഷൻ ​ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. സംസ്കാരം വലിയ ചുടുകാട്ടിൽ.