തിരുവനന്തപുരം: രാഷ്ട്രീയമായി സമരംചെയ്ത് വളര്‍ന്നവരാണ് അവര്‍. കേരളത്തിലെ തീപാറുന്ന ഒട്ടേറെ സമരമുഖങ്ങളില്‍ അവരുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ ഭരണക്കാരാണ്. 'സമരക്കാര്‍ ഭരണക്കാരാവുമ്പോള്‍' എന്ന വിഷയം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സംസാരിക്കാനെത്തുന്നത് മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരാണ്.

To advertise here,

വിനോദസഞ്ചാരം ഇപ്പോള്‍ ആഴമുള്ള ഒരു അനുഭവമാണ്. എക്‌സ്പീരിയന്‍സ് ടൂറിസത്തെക്കുറിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അക്ഷരോത്സവത്തില്‍ സംസാരിക്കും. ഓരോ മഴക്കാലത്തും ഉരുള്‍പൊട്ടി നൂറുകണക്കിന് മനുഷ്യര്‍ മരണത്തിലേക്കു മറയുമ്പോള്‍ മലയാളി ചോദിക്കുന്ന ഒരു ചോദ്യമാണ്: ഉരുള്‍പൊട്ടിയമരുമോ കേരളം? ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് മന്ത്രി കെ. രാജന്‍, ഡോ. കുശലാ രാജേന്ദ്രന്‍, ഷൈജ എന്നിവര്‍ ചേര്‍ന്നാണ്.

രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

നര്‍ത്തകരായ അഭിനേതാക്കളും അഭിനേതാക്കളായ നര്‍ത്തകരുമാണ് വിനീതും ലക്ഷ്മി ഗോപാലസ്വാമിയും. സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും സംസാരിക്കാന്‍ രണ്ടുപേരും അന്താരാഷ്ട്ര അക്ഷരോത്സവത്തിലെത്തും.

എഴുത്തുകാര്‍ കഥാപാത്രസ്രഷ്ടാക്കളാണ്. പിന്നീട് കഥാപാത്രങ്ങളിലൂടെ എഴുത്തുകാര്‍ അറിയപ്പെടുന്നു. സൃഷ്ടിച്ച കഥാപാത്രങ്ങളെപ്പറ്റി ടി.ഡി. രാമകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍ എന്നിവര്‍ സംസാരിക്കും.

തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയായ ഉദയനിധി സ്റ്റാലിന്‍ ഇത്തവണ അന്താരാഷ്ട്ര അക്ഷരോത്സവത്തിലെത്തുന്നുണ്ട്. തെക്കിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയെ അദ്ദേഹം പുനര്‍ഭാവനം ചെയ്യും.

എന്തെഴുതിയാലും സാഹിത്യമാകുമെന്ന ധാരണയുടെ കാലമാണിത്. ഈ ധാരണയെക്കുറിച്ചാണ് വി.ജെ. ജെയിംസ്, മനോജ് കുറൂര്‍, പി.എഫ്. മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് സംസാരിക്കുക.

ചെറുകഥയ്ക്ക് ഒരു തച്ചുശാസ്ത്രമുണ്ട്. വാക്കുകള്‍കൊണ്ട് എഴുത്തുകാരന്‍ അത് കൊത്തിയുണ്ടാക്കുന്നു. സി.വി. ബാലകൃഷ്ണന്‍, എബ്രഹാം മാത്യു, കെ. രേഖ എന്നിവര്‍ ചെറുകഥയുടെ തച്ചുശാസ്ത്രത്തെക്കുറിച്ച് അന്താരാഷ്ട്രഅക്ഷരോത്സവത്തില്‍ സംസാരിക്കും.

ആന ഇപ്പോള്‍ മലയാളിക്ക് ആനന്ദംമാത്രമല്ല, ആശങ്കയുമാണ്. നിരന്തരം കോടതികയറുന്ന ഒരു മൃഗമായിരിക്കുന്നു ആന. ആനയുടെ ഈ അവസ്ഥയെക്കുറിച്ചുള്ള അക്ഷരോത്സവ ചര്‍ച്ചയില്‍ എം.എ. പരമേശ്വരന്‍, വെങ്കിടാചലം, കെ.പി. നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. നോവലിലെ മറുവഴികളെക്കുറിച്ച് അക്ഷരോത്സവം ചര്‍ച്ചചെയ്യുമ്പോള്‍ സുസ്‌മേഷ് ചന്ദ്രോത്ത്, ഷീലാ ടോമി, ലെഫ്റ്റനന്റ് കേണല്‍ ഡോ. സോണിയാ ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും.

മണിശങ്കര്‍ അയ്യരുടെ ആത്മകഥയായ 'മെമ്മയേഴ്സ് ഓഫ് എ മെവ്റിക്' ഇതിനകം വായനലോകത്ത് ചര്‍ച്ചയായതാണ്. പുസ്തകത്തെക്കുറിച്ച് അക്ഷരോത്സവത്തില്‍ മണിശങ്കര്‍ അയ്യര്‍ ശശി തരൂരുമായി സംസാരിക്കും. കാര്‍ഗില്‍ യുദ്ധത്തില്‍ മുന്നില്‍നിന്ന് പോരാടിയ ലെഫ്റ്റനന്റ് ജനറല്‍ വൈ.കെ. ജോഷിയുടെ പുസ്തകമാണ് 'ഹൂ ഡേര്‍സ് വിന്‍സ്.' കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചും തന്റെ പുസ്തകത്തെക്കുറിച്ചും സംസാരിക്കാന്‍ ജോഷി അക്ഷരോത്സവത്തിലെത്തും.