
ആനക്കാര്യം പറഞ്ഞ് ഏറ്റുമുട്ടി ആനപ്രേമിയും ആനയുടമയുമായ എം.എ. പരമേശ്വരനും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വെങ്കിടാചലവും. ആനകളുടെ സംരക്ഷണത്തിന്റെ കാര്യം പറഞ്ഞ് കേസ് നടത്താന്‍ നിങ്ങള്‍ക്ക് എവിടെ നിന്ന് പണം ലഭിക്കുന്നുവെന്ന് എം.എ. പരമേശ്വരന്‍ ചോദിച്ചപ്പോള്‍ നിലവിലുള്ള നിയമം പാലിക്കാത്തതിനെതിരേ സുപ്രീംകോടതിയില്‍ കേസ് വക്കീലന്മാർ ഫ്രീയായി നടത്തിക്കൊടുക്കുമെന്ന് വെങ്കിടാചലം തിരിച്ചടിച്ചു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ആനക്കാര്യം ചേനക്കാര്യമല്ല എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരവരും.
കേരളത്തിലെ എത്ര ആനകള്‍ക്ക് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നായിരുന്നു വെങ്കിടാചലത്തിന്റെ ചോദ്യം. എന്നാല്‍, ഇന്ത്യയില്‍ പല സംസ്ഥാനത്തായി അതാത് സര്‍ക്കാരോ വനംവകുപ്പോ പിടിച്ച് മെരുക്കി ലേലത്തില്‍വെച്ച ആനകളേ കേരളത്തിലുള്ളൂയെന്ന് പരമേശ്വരന്‍ പറഞ്ഞു. അങ്ങനെ അല്ലെങ്കില്‍ സര്‍ക്കാരോ ഫോറസ്‌റ്റോ ആനകളെ കൊണ്ടുപോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ആനകളെ പീഡിപ്പിക്കാന്‍ നിരവധി ഏജന്റുമാരുണ്ടെന്നായിരുന്നു വെങ്കിടാചലത്തിന്റെ വാദം. നിയമത്തില്‍ സംരക്ഷിക്കാനായി മാത്രം സ്വകാര്യവത്കരിക്കാവുന്ന ഒരു ജീവിയാണ് ആന. സംരക്ഷണം എന്നാല്‍ ആനയെ വളര്‍ത്തി, ഇണ ചേര്‍ത്ത് കുട്ടി ഉണ്ടായാല്‍ എന്ത് ചെയ്യണമെന്ന് വന്യജീവി നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു ആനയെ പ്രൈവറ്റൈസ് ചെയ്യണമെങ്കില്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വേണം. കേരളത്തിലെ എത്ര ആനകള്‍ക്ക് അതുണ്ടെന്ന് വെങ്കിടാചലം ചോദിച്ചു.
കേരളത്തിലെ ടോപ് ലെവലിലുള്ള ആനകള്‍ ഉത്സവ സീസണില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന് മാതൃഭൂമി പരസ്യവിഭാഗം മുന്‍ ജനറല്‍ മാനേജരും ആനപ്രേമിയുമായ കെ.പി.നാരായണന്‍ അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടാനകളെ എത്തിക്കണമെന്നും സര്‍ക്കാര്‍ അതിന് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നല്ല ആനക്കാരെ കിട്ടാനില്ലെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു. ആനക്കാര്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ആന മനുഷ്യന്റെ മാതിരി തന്നെയാണെന്ന് എം.എ. പരമേശ്വരന്‍ ചൂണ്ടിക്കാണിച്ചു. ആനകളുടെ സ്വഭാവം പലതരത്തിലാണ്. ആനയുടെ സ്വഭാവമനുസരിച്ച് ആനയെ കൊണ്ടുനടക്കുന്ന ആനക്കാരാകണം. ആനയോടുള്ള സ്‌നേഹം കൊണ്ടാണ് കേരളത്തിലെ 90 ശതമാനം ആളുകളും ആനയെ പരിപാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.പി.സുരേന്ദ്രന്‍ മോഡറേറ്ററായിരുന്നു.
Content Highlights: elephant issue at mbifl 2025
Published: 08 Feb 2025, 07:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented