തിരുവനന്തപുരം: രാജ്യത്തെ ഗുരുതരസാഹചര്യവും ഭീഷണിയുടെ ആഴവും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഭരണഘടനാസേന അനിവാര്യമാണെന്ന് സാമ്പത്തികവിദഗ്ധന്‍ പറകാല പ്രഭാകരന്‍. വര്‍ഗീയശക്തികള്‍ക്ക് സ്വന്തം സേനയുണ്ട്. ഭരണഘടനാമൂല്യങ്ങളായ ബഹുസ്വരത, ജനാധിപത്യം, മതേതരത്വം തുടങ്ങിയവ സംരക്ഷിക്കാനും അതിനായി പോരാടാനുമുള്ള ജനകീയസേനയാണ് ഇന്ന് അത്യാവശ്യം.- മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഇതു 'മന്‍കീ ബാത്തല്ല' എന്ന വിശേഷണത്തോടെ സദസ്യരുടെ ചോദ്യങ്ങളോടും പ്രതികരിച്ചു. നാം എവിടേയ്ക്കാണ് പോകുന്നത്, എവിടേക്കാണ് പോവേണ്ടത് എന്ന അടിസ്ഥാനപ്രശ്നങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും അഭിമുഖീകരിക്കുന്നില്ല. ജാതി, മതം, പ്രദേശം തുടങ്ങിയവയുടെ പേരിലുള്ള അസമത്വം പാര്‍ട്ടികള്‍ അഭിമുഖീകരിക്കുന്നില്ല. പകരം, അതിന്റെ ഗുണഫലം അനുഭവിക്കുകയാണവര്‍. രാഷ്ട്രീയപാര്‍ട്ടികള്‍ പെട്ടെന്നു ഫലം ആഗ്രഹിക്കുന്നു. അതു നടന്നു കൊള്ളണമെന്നില്ല. പൗരസമൂഹത്തിലാണ് തനിക്കു വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടേയോ കേന്ദ്രഭരണപാര്‍ട്ടിയുടേയോ പേരു പറയാതെയായിരുന്നു പ്രഭാകറിന്റെ വിമര്‍ശനശരങ്ങള്‍. നമ്മുടെ തലമുറയ്ക്ക് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനായിട്ടില്ല. നരേന്ദ്ര മോദി അതിനൊരു അവസരം തന്നിരിക്കുന്നുവെന്നാണ് പ്രഭാകര്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കുമെന്ന് ചര്‍ച്ച നിയന്ത്രിച്ച മാധ്യമപ്രവര്‍ത്തകന്‍ ടി.കെ.അരുണ്‍ അഭിപ്രായപ്പെട്ടു.

വസുധൈവ കുടുംബകം കൊടുംചതി

ജി-20 ഉച്ചകോടി നടക്കുമ്പോള്‍ 'വസുധൈവ കുടുംബകം അഥവാ ലോകം മുഴുവന്‍ ഒരു കുടുംബം' എന്നായിരുന്നു മുദ്രാവാക്യം. ഇതൊരു മതസംജ്ഞയല്ല. ആദിശങ്കരന്‍ പോലും അതു ഗൗരവത്തോടെ പ്രതിപാദിച്ചിട്ടില്ല. തങ്ങള്‍ വിശാല മനസ്‌കരാണെന്നു വരുത്താന്‍ ഇവര്‍ വസുധൈവകകുടുബകം പറയും. പക്ഷേ,, അതില്‍ മണിപ്പുരില്ല. പലതിന്റെയും പേരില്‍ ചിലരെ മാറ്റി നിര്‍ത്തുന്നു. ഒരുതരം ചതിയാണ് ഈ പദപ്രയോഗം.

രാജ്യം 70 വര്‍ഷമായി സ്വധര്‍മ്മത്തില്‍ നിന്നു വ്യതിചലിച്ചെന്ന് ഒരു പ്രമുഖ മന്ത്രി പറഞ്ഞതു കേട്ടു ഞാന്‍ നടുങ്ങി. എങ്കില്‍, വസ്ത്രധാരണവും പാചകവും ഭക്ഷണം കഴിക്കലുമൊക്കെ വ്യതിയാനങ്ങളല്ലേ? അവര്‍ ഭൂതകാലത്തെ ആരാധിക്കുന്നു. ഇതല്ല പുരോഗമനത്തിലേക്കുള്ള വഴി. കോളനിവാഴ്ചയ്ക്കെതിരേ രാജ്യം യുദ്ധം ചെയ്യുമ്പോള്‍ ഇവര്‍ എവിടെയായിരുന്നു? സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്തവര്‍ തങ്ങള്‍ ദേശാഭിമാനികളെന്നു സ്വയം മാര്‍ക്കറ്റു ചെയ്യുന്നു.

എവിടെ ജനാധിപത്യം?

രാജ്യത്തെ മഹാഭൂരിപക്ഷം ജനതയെ ബാധിക്കുന്ന മൂന്നു കാര്‍ഷികനിയമങ്ങള്‍ പാസാക്കാന്‍ ലോക്സഭയില്‍ മൂന്നു മിനിറ്റു പോലും ചര്‍ച്ച നടന്നില്ല. എതിര്‍ത്തവരെ ദേശദ്രോഹികളെന്നും ഭീകരരെന്നും ഖലിസ്ഥാനികളെന്നും വിളിച്ചു. പഞ്ചാബ് ഇലക്ഷനു മുമ്പ് പ്രധാനമന്ത്രി ടെലിവിഷനിലൂടെ നിയമങ്ങള്‍ പിന്‍വലിച്ചു. അവ റദ്ദാക്കുമ്പോഴും പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നില്ല. പിന്നെവിടെയാണ് ജനാധിപത്യം?

വളര്‍ച്ച ഒരു കെട്ടുകഥ

വിദേശനിക്ഷേപം വരണമെങ്കില്‍ തൊഴില്‍നൈപുണി ഉണ്ടാവണം. ജപ്പാനില്‍ 90 ശതമാനവും ദക്ഷിണ കൊറിയയില്‍ 85 ശതമാനവും അതുണ്ട്. ഇന്ത്യയില്‍ അഞ്ചു ശതമാനമേയുള്ളൂ. തൊഴില്‍രഹിതരാണ് രാജ്യത്തെ ഭൂരിപക്ഷം യുവാക്കളും. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിലൊക്കെ അസമത്വം നിലനില്‍ക്കുന്നു. അതു തുടച്ചുനീക്കാതെ സാമ്പത്തികപുരോഗതി നേടില്ല. ജി.എസ്.ടി. വര്‍ധിക്കുന്നു എന്നതിനര്‍ഥം പരോക്ഷനികുതി കൂടുന്നുവെന്നേയുള്ളൂ. അതു വളര്‍ച്ചയുടെ അളവുകോലല്ല. വിലക്കയറ്റം കുറഞ്ഞെന്നു ശതമാനക്കണക്കില്‍ വാര്‍ത്തകള്‍ വരും. പക്ഷെ, അഞ്ചു വര്‍ഷം മുമ്പത്തെ യഥാര്‍ഥ വിലയോ ഇപ്പോഴെത്രയെന്നോ സര്‍ക്കാര്‍ പറയില്ല.