തിരുവനന്തപുരം: ''ഇവന്‍ നാട്ടുകാരെ കൊണ്ട് ചിരിപ്പിക്കും. അമ്മയുടെ ശാപവചനങ്ങളാണോ എന്നെ നടനാക്കിയതെന്ന് ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട്. വൈകീട്ട് കളികഴിഞ്ഞാല്‍ കയ്യും കാലും കഴുകി നാമം ജപിക്കണമെന്നാണ് വീട്ടുനടപ്പ്. പക്ഷെ കളി നീണ്ടുപോവും വീട്ടിലെത്താന്‍ വൈകും. അമ്മ അന്നേരം കയ്യില്‍ കിട്ടുന്നത് എടുത്തെറിയും. കുളിക്കേം ഇല്ല, നനയ്ക്കേം ഇല്ല. ഈശ്വരാ ഇവന്‍ നാട്ടുകാരെ കൊണ്ട് ചിരിപ്പിക്കുമല്ലോ. സന്ധ്യാനേരത്ത് പിള്ളേരെ ഇങ്ങനെ പ്രാകരുതെന്ന് അമ്മൂമ്മയും പറയും. സന്ധ്യാനേരത്തെ പ്രാക്ക് ഫലിച്ചതാണോ പില്‍ക്കാല ജീവിതം.'' ഇന്ദ്രന്‍സ് പറയുമ്പോള്‍ ശ്രോതാക്കള്‍ ഈ നടനെ ഹൃദയത്തോട് ചേര്‍ക്കുകയായിരുന്നു. മാതൃഭൂമി അക്ഷരോത്സവം ക യില്‍ നടനല്ല നാട്ടുകാരന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഈ വിനയവും ലാളിത്യവും ഒരു അടവ്നയമാണോ എന്ന്  ഇപ്പോള്‍ ആലോചിക്കാറുണ്ട്. പഴയ കഥാപാത്രങ്ങളെ കാണുമ്പോള്‍ കുറേക്കൂടെ നന്നാക്കാമായിരുന്നു എന്നു തോന്നാറുണ്ട്. ഇനി കിട്ടിയാലും കുറ്റം തീര്‍ത്ത് ചെയ്യാനാണ് ശ്രമിക്കുക. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കാത്തത് ഇനിയും മുന്നോട്ട് പോവാന്‍ ഏറെയുള്ളതുകൊണ്ടാണ്. കൊച്ചുലോകത്ത് ഒതുങ്ങാന്‍ ഇഷ്ടപ്പെടുന്നുമില്ല. പത്രവും അതോടൊപ്പം ഒരു കട്ടന്‍ ചായയും കിട്ടുന്നത് തന്നെയാണ് ഇപ്പോഴും ഇഷ്ടം. ഭാഷയും സംസ്‌കാരവുമെല്ലാം നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള വേവലാതികള്‍ പങ്കു വെക്കുന്ന എഴുത്തുകള്‍ ഇഷ്ടമാണ്. സിനിമയില്‍ നടന്‍മാരല്ല, സബ്ജക്ട് തന്നെയാണ് താരം. 

സ്ത്രീകളെ നമ്മള്‍ രക്ഷിക്കേണ്ട കാര്യമില്ല. അവര്‍ മനസ് വെച്ചാലേ പുരുഷന്‍മാര്‍ രക്ഷപ്പെടൂ. ഡബ്ളിയു.സി.സി. വേണ്ടായിരുന്നു. പുരുഷന്‍മാര്‍ തന്നെ സ്ത്രീകളെ രക്ഷിക്കുമായിരുന്നു എന്ന പഴയ പ്രസ്താവനയുടെ ചുവട് പിടിച്ച ഈ ചോദ്യത്തോട് ഇന്ദ്രന്‍സ് ഇങ്ങിനെ പ്രതികരിച്ചു. അഞ്ചാം പാതിരയിലെ പോലൊരു സൈക്കോകില്ലര്‍ ഇനി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും ഉത്തരം രസകരമായി. സംവിധായകര്‍ വിളിച്ചു തന്നാല്‍ ഇനിയും എത്രപേരെ വേണേലും ഞാന്‍ കൊല്ലാം.  താഹമാടായി അഭിമുഖം നയിച്ചു.