മൂന്നു പതിറ്റാണ്ട് മാതൃഭൂമിയുടെ കല്യാശ്ശേരി ലേഖകനായും നാലുപതിറ്റാണ്ടോളം മാതൃഭൂമിയുടെ ഏജന്റായും പ്രവർത്തിച്ച വ്യക്തിയാണ് ടി.വി. കൃഷ്ണൻ നമ്പ്യാർ. കല്യാശ്ശേരിയുടെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

To advertise here,

placeholder
മറ്റ് തിരക്കുകളൊന്നുമില്ലെങ്കിൽ പതിവായി കണ്ണൂർ ബസ്സ്റ്റാൻഡിനടുത്ത പഴയ ബ്യൂറോയിലെത്തുക എന്നത് ടി.വി.കെ.യുടെ ശീലമായിരുന്നു. ബ്യൂറോയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പോലും സഹായിയായി അദ്ദേഹമെത്തി.

അടിമുടി കമ്യൂണിസ്റ്റായിരുന്നു ടി.വി. കൃഷ്ണൻ നമ്പ്യാർ. എന്നാൽ, വാർത്തകളിലോ സമീപനങ്ങളിലോ അദ്ദേഹം തന്റെ രാഷ്ട്രീയം കടത്തിവിട്ടില്ല. അതേസമയം ചില സായാഹ്നങ്ങളിൽ സുഹൃത്തുക്കളുമായി ബ്യൂറോയിൽവെച്ച് ആശയസമരം നടത്താനും അദ്ദേഹത്തിന് ഉത്സാഹമായിരുന്നു. മികച്ച സംഘാടകനായിരുന്ന അദ്ദേഹം ആ കാലത്ത് നിരവധി സംഘടനകളുമായും ബന്ധപ്പെട്ടിരുന്നു. കല്യാശ്ശേരിയിലെ പ്രശസ്തമായ സി.ആർ.സി. ഗ്രന്ഥശാല ആൻഡ് വായനശാലയുടെ സെക്രട്ടറിയായി കാൽനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രവർത്തിച്ചു. തളിപ്പറമ്പ് വീവേഴ്സ് സൊസൈറ്റി സെക്രട്ടറി, കല്യാശ്ശേരി ഹൗസിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു.

കെ.പി.ആർ. കുടുംബത്തിന്റെയും ഇ.കെ. നായനാരുടെ കുടുംബത്തിന്റെയും അടുത്ത ബന്ധു കൂടിയായിരുന്നു തിയ്യഞ്ചേരി വീട്ടിൽ കൃഷ്ണൻ നമ്പ്യാർ എന്ന നാട്ടുകാരുടെ ടി.വി.കെ. 2002-ൽ മരിക്കുന്നതുവരെ മാതൃഭൂമിയുടെ കല്യാശ്ശേരി ഏജന്റായി അദ്ദേഹം തുടർന്നു.

രണ്ടുഘട്ടങ്ങളിലായി പത്തുവർഷം കല്യാശ്ശേരി പഞ്ചായത്തംഗമായും പ്രവർത്തിച്ചു.