കൊട്ടാരക്കര: കൊട്ടാരക്കരയിലെ മാതൃഭൂമി സുകുമാരൻ നായർ ഇനി വെണ്മയാർന്ന ഓർമ. കഴിഞ്ഞദിവസം അന്തരിച്ച നീലേശ്വരം ഇലങ്കത്തും വാതുക്കൽ ആർ.പി.സുകുമാരൻ നായർക്ക് (82) ആറു പതിറ്റാണ്ടിലധികം നീളുന്ന ബന്ധമാണ് മാതൃഭൂമിയുമായി ഉണ്ടായിരുന്നത്. ഏജന്റായി തുടങ്ങി അമ്പതുവർഷത്തിലേറെ കൊട്ടാരക്കരയിൽ ലേഖകനുമായിരുന്നു അദ്ദേഹം.

To advertise here,

കോഴിക്കോടുനിന്ന് പത്രം ബസിൽ കൊട്ടാരക്കരയിലെത്തിയിരുന്ന നാളുകളിൽ തുടങ്ങിയതാണ് മാതൃഭൂമിയുമായുള്ള ചങ്ങാത്തം. രാത്രിയിൽ ചൂട്ടുമായി പത്രം കൊടുക്കാൻ പോയിരുന്ന നാളുകളെക്കുറിച്ച് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. കൊട്ടാരക്കരയിൽ കച്ചേരിമുക്കിൽ ഉണ്ണിയപ്പം പോറ്റി വക കെട്ടിടത്തിലായിരുന്നു മാതൃഭൂമിയുടെ ആദ്യ ഓഫീസ്. വാർത്തകൾ പോസ്റ്റോഫീസിലൂടെ ടെലഗ്രാം ആയാണ് അയച്ചിരുന്നത്. മെഴുകുതിരി വെട്ടത്തിലായിരുന്നു ഓഫീസ് പ്രവർത്തനം. തിരുവനന്തപുരം എഡിഷൻ തുടങ്ങിയതോടെ വാർത്തകൾ അവിടേക്ക് അയച്ചുതുടങ്ങി. വാർത്താ കവറുകൾ കൊടുത്തുവിട്ടിരുന്നത് കെ.എസ്.ആർ.ടി.സി. ബസുകളിൽ. ഈ സൗജന്യസേവനം നൽകിയിരുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സുകുമാരൻ നായരുടെ പുഞ്ചിരിയായിരുന്നു പ്രതിഫലം, ഇടയ്‌ക്കൊക്കെ ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പവും.

ഏജന്റുമാരുടെ പണിമുടക്കു കാലത്ത് പത്രവിതരണം മുടങ്ങാതിരിക്കാൻ വാഹനത്തിൽ സുകുമാരൻ നായരും യാത്ര ചെയ്തിരുന്നു. ഒരിക്കൽ നക്സലൈറ്റുകൾ കടയ്ക്കലിൽ പത്രമിറക്കാൻ അനുവദിക്കാതിരുന്നത് അദ്ദേഹത്തിന് മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു.

placeholder
കുളത്തൂപ്പുഴയിൽ രാജീവ് ഗാന്ധിയെത്തിയപ്പോഴും അടൂരിൽ ഇന്ദിരാഗാന്ധി എത്തിയപ്പോഴും മാതൃഭൂമി ടീമിനൊപ്പം റിപ്പോർട്ടിങ്ങിനായി സുകുമാരൻ നായരും ഉണ്ടായിരുന്നു. കുളത്തൂപ്പുഴയിൽ റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ തങ്ങളെ പോലീസ് വഴിയിൽ തടഞ്ഞതും പരിചയക്കാരനായ സി.ഐ. വർഗീസ് രക്ഷകനായതും കൊട്ടാരക്കര നാഷണൽ സ്റ്റുഡിയോ ഉടമ ടി.എൻ.രവീന്ദ്രൻ നായർ ഓർമിക്കുന്നു. തെന്മല ഡാം ചോരുന്നുവെന്ന വാർത്തയുടെ നിജസ്ഥിതി തേടി ഡാമിന്റെ ഉൾവശത്തേക്കു മാതൃഭൂമി സംഘത്തിനൊപ്പം യാത്രചെയ്തതും കുളത്തൂപ്പുഴ ക്ഷേത്രക്കുളത്തിലെ തിരുമക്കളായ മത്സ്യങ്ങളെക്കുറിച്ച് എഴുതിയതും സുകുമാരൻ നായരുടെ വാർത്താവഴികളിലെ മറക്കാത്ത ഏടുകൾ. കടയ്ക്കലിൽ നക്സലൈറ്റുകൾ ഭൂവുടമയുടെ തലവെട്ടി കല്ലിൽ പ്രദർശിപ്പിച്ച സംഭവവും കൊട്ടാരക്കരയിലെ രാഷ്ട്രീയ കൊലപാതകങ്ങളും പുറംലോകത്തെ അറിയിച്ചത് സുകുമാരൻ നായരുടെ വാർത്തകളായിരുന്നു.

കൊട്ടാരക്കരയിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർക്കും അദ്ദേഹം സുകുമാരൻ ചേട്ടനായിരുന്നു. വിദ്യാർഥിയായിരുന്ന നാൾമുതൽ ധരിച്ചിരുന്ന ഖദർപോലെ കളങ്കരഹിതനായിരുന്നു സുകുമാരൻ നായരിലെ പത്രപ്രവർത്തകൻ. അതിനുള്ള പ്രതിഫലമാണ് മാതൃഭൂമി സുകുമാരൻ നായരെന്നു നാടുനൽകിയ വിളിപ്പേര്.