ന്നരപ്പതിറ്റാണ്ട് 'മാതൃഭൂമി'യുടെ ലേഖകനായി പ്രവർത്തിച്ച വ്യക്തിത്വമാണ് കടമ്പേരിയിലെ പി. അച്യുതൻ നായർ. ആദ്യം കോഴിക്കോട് കുന്ദമംഗലം ഹയർ എലിമെന്ററി സ്‌കൂൾ പ്രഥമാധ്യാപകനായിരുന്നു. അക്കാലത്ത് 1950 മുതൽ 1953 വരെ അവിടെ 'മാതൃഭൂമി' ലേഖകനായി പ്രവർത്തിച്ചു. 1954-ൽ പറശ്ശിനിക്കടവ് യു.പി. സ്‌കൂൾ പ്രഥമാധ്യാപകനായി എത്തി. തുടർന്ന് 54 മുതൽ 1965 വരെ പറശ്ശിനിക്കടവിലെ മാതൃഭൂമി ലേഖകനായും പ്രവർത്തിച്ചു.

To advertise here,

പറശ്ശിനിക്കടവ്, ആന്തൂർ, മൊറാഴ പ്രദേശങ്ങളിലെ വാർത്തകൾ അക്കാലത്ത് പത്രത്തിനയച്ചുകൊടുത്തു. പ്രധാന സംഭവങ്ങളുണ്ടാകുമ്പോൾ ടെലിഗ്രാം വഴിയും വാർത്തകൾ അയക്കും. മിക്ക വാർത്തകളും തപാലിൽ ബുക് പോസ്റ്റായാണ് കോഴിക്കോട് മാതൃഭൂമി ഓഫീസിലേക്ക് അക്കാലത്ത് അയക്കാറെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവ വാർത്തകൾ അക്കാലത്ത് മാതൃഭൂമിയിൽ മാത്രമാണ് പ്രസിദ്ധീകരിക്കാറുണ്ടായിരുന്നത്. കടമ്പേരിയിലെ പിള്ളയാടി തറവാട്ടംഗമാണ്. സോഷ്യലിസ്റ്റ് പാർട്ടിയുടെയും മലബാർ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെയും ജില്ലാ നേതൃസ്ഥാനത്ത് അച്യുതൻ നായർ പ്രവർത്തിച്ചിരുന്നു. അറിയപ്പെടുന്ന ഹോമിയോചികിത്സകൻ കൂടിയായിരുന്നു.

കടമ്പേരി സി.ആർ.സി. പൊതുജന വായനശാലാ ഗ്രന്ഥാലയത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. കടമ്പേരി യുക്തി 'മാതൃഭൂമി' സ്റ്റഡി സർക്കിൾ ഉപദേഷ്ടാവുമായി പ്രവർത്തിച്ചു. 1981-ൽ സ്‌കൂളിൽനിന്ന് വിരമിച്ച ഇദ്ദേഹം 1988 ഓഗസ്റ്റ് ഒന്നിനാണ് വിടവാങ്ങിയത്.

ടി.ടി. ഗോവിന്ദൻ

ക്കളം പുന്നക്കുളങ്ങരയിലെ ടി.ടി. ഗോവിന്ദൻ മാസ്റ്റർ 1950-കളിൽ മാതൃഭൂമിയുടെ തളിപ്പറമ്പ് ലേഖകനായിരുന്നു. 13 വർഷം തളിപ്പറമ്പിൽ മാതൃഭൂമിയുടെ ശബ്ദമായി പ്രവർത്തിച്ചു.

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അദ്ദേഹം തൊഴിലാളി സംഘടനാ നേതാവുമായിരുന്നു. 1915-ലാണ് ജനിച്ചത്. 1935 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. അക്കാലത്ത് കള്ള് ഷാപ്പ് പിക്കറ്റിങ്ങിന് നേതൃത്വം നൽകി.

1935 മുതൽ അഞ്ചുവർഷം കൂവേരിയിൽ അൺ ട്രെയിൻഡ് അധ്യാപകനായി പ്രവർത്തിച്ചു.

1939-ൽ ബക്കളത്ത് നടന്ന കെ.പി.സി.സി. പത്താം കേരള രാഷ്ട്രീയ സമ്മേളനത്തിൽ വൊളന്റിയറായിരുന്നു. 1940 സെപ്റ്റംബർ 15-ന് നടന്ന മൊറാഴ സംഭവത്തിലെ പന്ത്രണ്ടാം പ്രതിയാണ്. അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ് മർദനത്തിനിരയായി. എട്ടുമാസം ജയിലിൽ കഴിഞ്ഞു. കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.

1943-ൽ പട്ടാളത്തിൽ ചേർന്നെങ്കിലും കോൺഗ്രസ് പ്രവർത്തകനാണെന്ന വെരിഫിക്കേഷൻ റിപ്പോർട്ടിനെത്തുടർന്ന് പിരിച്ചുവിട്ടു. പിന്നീടാണ് മാതൃഭൂമിയുടെ ലേഖകനായത്. 1963 വരെ ആ സ്ഥാനത്ത് തുടർന്നു.

എല്ലാ ദിവസവും ബക്കളത്തുനിന്ന് തളിപ്പറമ്പിലെത്തുന്ന ഗോവിന്ദൻ മാസ്റ്റർ വാർത്തകൾ അയച്ചുകൊടുക്കും. പലപ്പോഴും സന്ധ്യകഴിഞ്ഞ് ഏതെങ്കിലും ലോറിയിൽ കയറിയാണ് ബക്കളത്തേക്ക് തിരിച്ചെത്തിയിരുന്നത്.

സ്വാതന്ത്ര്യസമരസേനാനികൾക്കുള്ള കേന്ദ്ര-സംസ്ഥാന പെൻഷൻ ലഭിച്ചിരുന്നു. 1987 സെപ്റ്റംബർ 21-നാണ് അദ്ദേഹം അന്തരിച്ചത്.