
ആലപ്പുഴ: മാതൃഭൂമിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണു വേദപണ്ഡിതൻ ആചാര്യ നരേന്ദ്രഭൂഷന്റെ ജീവിതം. പരമ്പരാഗതമായ അബദ്ധധാരണകളെയും പിന്തിരിപ്പൻ നിലപാടുകളെയും അദ്ദേഹം തെല്ലും ദാക്ഷിണ്യമില്ലാതെ വിമർശിച്ചു. ഇതിനുവേണ്ട ഊർജം ലഭിച്ചതു ചെറുപ്പം മുതലേയുള്ള മാതൃഭൂമി പത്രവും ആഴ്ചപ്പതിപ്പുമായുള്ള സഹവാസത്തിലൂടെയായിരുന്നെന്ന് അദ്ദേഹം പറയാറുള്ളതു ഭാര്യ കമലാഭായ് ഓർക്കുന്നു.
അക്ഷരാഭ്യാസത്തിനുശേഷം വായനയുടെ ലോകത്തേക്കു കടക്കുന്നതും ഭാഷയിൽ പ്രവീണ്യംനേടുന്നതും മാതൃഭൂമി വായിച്ചാണ്. പോലീസ് ഇൻസ്‌പെക്ടറായിരുന്ന അമ്മാവൻ കടന്തോട്ടിൽ കോട്ടൂർ കിഴക്കേതിൽ പരമേശ്വരൻപിള്ളയുടെ പ്രേരണമൂലമാണ് വായന തുടങ്ങിയത്. മാതൃഭൂമിയുടെ മുഖപ്രസംഗം ഇംഗ്ലീഷിലേക്കു തർജമ ചെയ്യുക. ഇംഗ്ലീഷ് പത്രത്തിന്റെ മുഖപ്രസംഗം മലയാളത്തിലേക്കു മാറ്റുക - ഇതു രണ്ടുമായിരുന്നു അമ്മാവൻ കല്പിച്ച ഗൃഹപാഠം. അന്നു ചെങ്ങന്നൂർ ഭാഗത്ത് മാതൃഭൂമി ചുരുക്കം സ്ഥലങ്ങളിൽ മാത്രം. മുണ്ടൻകാവ് വടശ്ശേരിക്കാവ് ക്ഷേത്രത്തിനോടുചേർന്നുള്ള ശങ്കരവിലാസം ഗ്രന്ഥശാലയിലും പരമേശ്വരൻപിള്ളയുടെ വീട്ടിലും മാതൃഭൂമി ഉണ്ടായിരുന്നു.
അവിടെയിരുന്നാണ് എഴുത്തും വായനയും. മാതൃഭൂമി ആഴ്ചപ്പതിപ്പുമായി ബന്ധം തുടങ്ങുന്നതും അവിടെനിന്നാണ്. ആഴ്ചപ്പതിപ്പിൽ പി.കെ. നരേന്ദ്രൻനായർ, ഓമനക്കുട്ടി എന്നീ പേരുകളിൽ എഴുതിയിരുന്നു. വർഷങ്ങൾക്കു മുൻപു യുക്തിവാദികൾ രാമായണത്തെ അധികരിച്ച് ഉന്നയിച്ച 10 ചോദ്യങ്ങൾ അക്കാലത്തു മാതൃഭൂമി പുനഃപ്രസിദ്ധീകരിച്ചു. ഓരോന്നിനും വിശദവും സമഗ്രവുമായ മറുപടി അദ്ദേഹം എഴുതിയയച്ചു. മാതൃഭൂമി അതു പ്രസിദ്ധീകരിച്ചതോടെ കൂടുതൽ പ്രശസ്തനായി. ഇത് 'അയോദ്ധ്യയിലെ രാമൻ' എന്ന പേരിൽ പുസ്തകമാക്കുകയും ചെയ്തു.
ബാലഗംഗാധരതിലകന്റെ പ്രസിദ്ധമായ ഗീതാരഹസ്യം അദ്ദേഹം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതു മാതൃഭൂമിയാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. ചതുർവേദസംഹിത എന്ന ബൃഹദ്ഗ്രന്ഥവും ഹരിനാമകീർത്തനം, ഹിതോപദേശകഥകൾ എന്നിവയും മാതൃഭൂമി പുറത്തിറക്കിയിട്ടുണ്ട്.
എഴുത്തും കേരളത്തിലുടനീളമുള്ള പ്രസംഗങ്ങളും വഴി മാതൃഭൂമി എം.ഡി.യായിരുന്ന എം.പി. വീരേന്ദ്രകുമാറുമായി അടുത്തു. ചെങ്ങന്നൂരിൽ മാതൃഭൂമി ബ്യൂറോ തുടങ്ങിയപ്പോൾ വീടിന്റെ ഒരു മുറി അദ്ദേഹം മാതൃഭൂമിക്കായി നൽകി. ഏറെക്കാലം അദ്ദേഹത്തിന്റെ ഫോൺ നമ്പറായിരുന്നു മാതൃഭൂമിയുടെയും. ഫാക്‌സും മറ്റും അയച്ചിരുന്നതും അവിടെനിന്നു തന്നെ. ഭാര്യയും വേദപണ്ഡിതയുമായ കമലാ നരേന്ദ്രഭൂഷൺ, മക്കളായ വേദരശ്മി, വേദപ്രകാശ് എന്നിവരും മാതൃഭൂമിയുമായി നല്ല അടുപ്പം സൂക്ഷിക്കുന്നു.
• വേദപണ്ഡിതരായ ആചാര്യ നരേന്ദ്രഭൂഷൺ, ഭാര്യ കമലാ നരേന്ദ്രഭൂഷൺ
Content Highlights: Mathrubhumi 100 Years
Published: 19 Aug 2022, 04:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented