തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിലെ നാടകവേദിയില്‍ക്കയറി വയനാട് വെള്ളാര്‍മലയിലെ അമല്‍ജിത്തും കൂട്ടുകാരും അഭിനയിക്കുകയായിരുന്നില്ല. തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' എന്ന കഥയിലൂടെ ജീവിക്കുകയായിരുന്നു. അനുഭവിച്ചറിഞ്ഞ ജീവിതത്തോളം വരില്ലല്ലോ മറ്റൊരു കഥയും!

To advertise here,

നെഞ്ചകം പിളര്‍ത്തിയ ഉരുള്‍പ്പൊട്ടലിന്റെ ഓര്‍മ്മയില്‍, വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിലെ നാടകസംഘത്തിനു മുന്നിലിരുന്ന് സദസ്സ് പലകുറി കണ്ണുതുടച്ചു. ആ കുട്ടിക്കൂട്ടത്തിന് ഇതൊരു വീണ്ടെടുപ്പാണ്. ഈ നാടകം അവരെ വല്ലാതെ മാറ്റിക്കളഞ്ഞു. ചിരിയും കളിയും അവരിലേക്കു തിരിച്ചെത്തി. 'ഞങ്ങള്‍ക്കിതുമതി, ഇതുമാത്രം' -സ്‌കൂളിലെ അധ്യാപകന്‍ ഉണ്ണിക്കൃഷ്ണന്‍ മാഷ് എ ഗ്രേഡിനു കാത്തുനിന്നില്ല.

കഥയിലെ പ്രളയത്തില്‍ ഉടമ ഉപേക്ഷിച്ചുപോയ നായയുടെ വേഷമിട്ട അമല്‍ജിത്തിനെ എത്രയെത്രപേരാണ് വാരിപ്പുണര്‍ന്നത്. ഉരുള്‍പൊട്ടലില്‍ മണ്ണില്‍ പുതഞ്ഞുപോയ അവന് രണ്ടാംജന്മം നല്‍കിയ അച്ഛന്‍ ബൈജുവിനത് ആഹ്ലാദക്കാഴ്ചയായി. വേദിയില്‍ 'നായയായി ജീവിക്കുമ്പോള്‍' ഉരുള്‍പൊട്ടല്‍ തട്ടിപ്പറിച്ച ബ്രൗണിയും ബ്ലാക്കിയുമാകും അമലിന്റെ മനസ്സില്‍ നിറഞ്ഞിട്ടുണ്ടാകുക. ആ അരുമകളില്‍ നിന്നാണല്ലോ അവന്‍ നായയുടെ ചലനങ്ങളോരോന്നും പഠിച്ചത്.

അജയന്‍ രചിച്ച് ജോബ് മഠത്തില്‍ സംവിധാനംചെയ്ത നാടകത്തില്‍ അയാന്‍, നിരഞ്ജന്‍, അന്‍സില്‍, സായൂജ്, അനന്യ, വൈഗ, നിവേദിത, അര്‍ച്ചന, അനൂഷ് എന്നിവരും കൈയടി നേടി.

തിരശ്ശീല വീഴുമ്പോള്‍ നാടകത്തിനൊപ്പം കാണികളും ഏറ്റുപാടി; 'അതിജീവനമീ ജീവിതം, ഞങ്ങള്‍ ഉയര്‍ന്നെണീറ്റു വരുന്നു...