തിരുവനന്തപുരം: ഗായകന്‍ കലാഭവന്‍ അയ്യപ്പദാസിന്റെ ഷര്‍ട്ടും ഷൂവും മാലയും വാച്ചുമണിഞ്ഞ് ഹരിഹര്‍ദാസ് വേദിയിലേക്ക് കയറി. കൂട്ടുകാരോടൊപ്പം വൃന്ദവാദ്യം അവതരിപ്പിക്കുന്നത് കാണാന്‍ സദസ്സില്‍ അച്ഛനുമുണ്ടെന്ന് ഉറച്ചു വിശ്വസിച്ചു. ആ അച്ഛന്റെ ചിതയ്ക്കാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് തീ കൊളുത്തിയതെന്ന് ഹരി മറന്നു; കൂട്ടുകാര്‍ക്കും അച്ഛനും വേണ്ടി. അത്രയും കൊതിച്ചതല്ലേ...
കലോത്സവം തുടങ്ങിയ ശനിയാഴ്ച തന്നെ എത്തിയതാണ് ഹരി. കോട്ടയം ളാക്കൂട്ടൂര്‍ എം.ജി.എം.എന്‍.എസ്.എസ്.എച്ച്.എസ്.എസ്സിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഞായറാഴ്ച ഓടക്കുഴലും തിങ്കളാഴ്ച വൃന്ദവാദ്യവുമായിരുന്നു മത്സരം. ഗാനമേള ബുക്കിങ് ഉള്ളതിനാല്‍ അയപ്പദാസിന് കൂടെ വരാന്‍ പറ്റിയില്ല. പിന്നാലെ വരാമെന്നേറ്റതാണ്. വിധി ആ രാത്രി അവര്‍ക്കായി മാറ്റിവെച്ചത് മറ്റൊന്നായിരുന്നു. കോട്ടയം-എറണാകുളം റോഡില്‍ കാണക്കാരി കവലയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടം അയ്യപ്പദാസിന്റെ ജീവന്‍ തട്ടിയെടുത്തു. വിവാഹച്ചടങ്ങില്‍ പാട്ടുപാടി വീട്ടിലേക്കുള്ള മടക്കം കോട്ടയം സ്റ്റാര്‍ വോയിസ് ഗാനമേള സംഘത്തിലെ ഗായകന്റെ അന്തായാത്രയായി.
വിവരമറിഞ്ഞതോടെ അധ്യാപകര്‍ ഹരിയെക്കൂട്ടി നാട്ടിലേക്ക് മടങ്ങി. ഏറെ കൊതിച്ചിരുന്ന ഓടക്കുഴല്‍ മത്സരവും അച്ഛനൊപ്പം നഷ്ടമായി. തിങ്കളാഴ്ച വേദി ആറിലെ വൃന്ദവാദ്യത്തിലും ഓടക്കുഴല്‍ വായിക്കേണ്ടത് അവനാണ്. ഹരി എത്തിയില്ലെങ്കിലും മത്സരത്തിനിറങ്ങാനായിരുന്നു ബാക്കി ആറു പേരുടെയും തീരുമാനം; അവന്റെ അച്ഛനുള്ള പ്രണാമമായി.
ഞായറാഴ്ച രാത്രി ഒന്‍പതിനായിരുന്നു അയപ്പദാസിന്റെ സംസ്‌കാരം. മൂത്ത മകന്‍ ഹരി തന്നെയാണ് കര്‍മങ്ങള്‍ ചെയ്തത്. അതുകഴിഞ്ഞ് അവനൊരു തീരുമാനമെടുത്തു. അച്ഛന്റെ സ്വപ്നം നിറവേറ്റാന്‍ കലോത്സവത്തിലേക്ക് മടങ്ങണം. തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചെത്തി പരിശീലനും കഴിഞ്ഞാണ് വേദിയിലേക്ക് കയറിയത്. ഓടക്കുഴല്‍ വായിക്കുമ്പോള്‍ അവന്‍ എല്ലാം മറന്നു. തിരശീല വീണപ്പോള്‍ പക്ഷെ. ഏഴുപേരും കരയുകയായിരുന്നു. സദസ്സിലും കണ്ണീര്‍ നിറഞ്ഞു.
Content Highlights: kalotsavam music competition father`s death emotional tribute son`s performance Hariharadas Orukkada
Published: 07 Jan 2025, 09:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented