1957-ലെ ആദ്യത്തെ സംസ്ഥാന കലോത്സവത്തില്‍ മൃദംഗമത്സരത്തില്‍ രണ്ടുവട്ടം മൃദംഗം വായിച്ച് ഒന്നാം സ്ഥാനം നേടിയ ഒരു പതിനാലുകാരനുണ്ട്. എ.കെ രാമചന്ദ്രന്‍. 68 കൊല്ലങ്ങള്‍ക്കിപ്പുറം തിരുവനന്തപുരത്ത് 63-ാമത് കലോത്സവം അരങ്ങേറുമ്പോള്‍ അന്നത്തെ ഓര്‍മകളിലേക്ക് തിരികെ നടക്കുകയാണ്‌ തൈക്കാടുള്ള വീട്ടിലിരുന്ന് അദ്ദേഹം. പ്രായം 82 ആയി. പക്ഷേ ഓര്‍മകളെല്ലാം കിറുകൃത്യമാണ്. തബലയില്‍ താളമിട്ടുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞുതുടങ്ങി.

To advertise here,

1957-ല്‍ ഇങ്ങനെയൊരു കലോത്സവം നടന്നത് ആര്‍ക്കും അറിയില്ലായിരുന്നു. 1958-ലാണ് യേശുദാസിന് പാട്ടിലും പി. ജയചന്ദ്രന് മൃദംഗത്തിലും ഒന്നാം സമ്മാനം കിട്ടുന്നത്. അതിനുശേഷം കലോത്സവ വാര്‍ത്തകളില്‍ ഇവരുടെ പേരുകളേ വരാറുള്ളൂ. ഇതിനിടെ ആദ്യത്തെ കലോത്സവത്തില്‍ സമ്മാനം കിട്ടിയ എന്റെ പേര് എവിടെയുമില്ലല്ലോ എന്ന് എന്നെ അറിയാവുന്നവര്‍ ചോദിക്കാന്‍ തുടങ്ങി. അങ്ങനെയാണ് 2011-ല്‍ അന്ന് കിട്ടിയ സര്‍ട്ടിഫിക്കറ്റുമായി ഡി.പി.എയെ പോയി കാണുന്നത്. അതിനുശേഷമാണ് ഈ കാര്യം എല്ലാവരും അറിയുന്നത്, അദ്ദേഹം പറഞ്ഞു.

താന്‍ മത്സരിച്ച അതേ ഇനത്തില്‍ കലോത്സവത്തിന് മത്സരിച്ച് മക്കള്‍ ഒന്നാം സമ്മാനം വാങ്ങിയ കഥയും രാമചന്ദ്രന്‍ അഭിമാനത്തോടെ പറഞ്ഞു. കെ.ജെ. യോശുദാസ്, കെ.എസ് നാരായണസ്വാമി, പി. ലീല തുടങ്ങി നിരവധി പ്രഗത്ഭവ്യക്തികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ഇന്നും മൃദംഗത്തില്‍ താളമിടുകയാണ്.