ദോഹ: ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടേയും പാശ്ചാത്യ മാധ്യമങ്ങളിലൂടേയും പുറത്തുവരുന്ന വംശീയതയ്‌ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫന്റിനോ. ഇംഗ്ലണ്ടിനോ ജര്‍മനിക്കോ സ്‌പെയ്‌നിനോ വേണ്ടി ഒരു ഇന്ത്യക്കാരന് ആര്‍പ്പുവിളിക്കാനാകില്ലേ എന്നും അതില്‍ എന്താണ് തെറ്റെന്നും ഇന്‍ഫന്റിനോ ചോദിച്ചു. ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ദോഹയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫിഫ പ്രസിഡന്റ്. 

To advertise here,

കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു രാജ്യങ്ങള്‍ക്കായി ആര്‍പ്പുവിളിക്കുന്ന നിരവധി ഇന്ത്യക്കാരുടെ വീഡിയോ ദൃശ്യങ്ങള്‍ വ്യാജ ഫുട്‌ബോള്‍ ആരാധകര്‍ എന്ന പേരില്‍ പ്രചരിച്ചിരുന്നു. ഇത് പല മാധ്യമങ്ങളും വാര്‍ത്തയായിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഫിഫ പ്രസിഡന്റിന്റെ പ്രതികരണം. 

'ഇന്ത്യക്കാരനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ക്ക് ഇംഗ്ലണ്ടിനും സ്‌പെയ്‌നിനും ജര്‍മനിക്കും വേണ്ടി ആര്‍പ്പുവിളിച്ചുകൂടേ. ഇതൊക്കെ എന്താണെന്ന് അറിയുമോ നിങ്ങള്‍ക്ക്? ഇതാണ് വംശീയത.'-ഇന്‍ഫന്റിനോ പറയുന്നു. 

ലോകകപ്പുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും ഖത്തറിനെതിരേ നിരവധി ആരോപണങ്ങളും പ്രസ്താവനകളും ഉന്നയിച്ചിരുന്നു. ഇതില്‍ ഏറെ ചര്‍ച്ചയായത് ജര്‍മനിയുടെ മുന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാമിന്റെ പ്രസ്താവനയായിരുന്നു. ഖത്തറിന് ഇങ്ങനെയൊരു ടൂര്‍ണമെന്റ് നല്‍കിയത് തെറ്റായിപ്പോയെന്നും ഫുട്‌ബോളിലെ വിശ്വാസ്യതയാണ് ഫിഫ തകര്‍ത്തതെന്നും ലാം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഫ്രാന്‍സ് ടീം ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് ഖത്തറിനെ അനുകൂലിച്ച് സംസാരിച്ചു. ആതിഥേയ രാജ്യത്തിനെതിരേ സംസാരിക്കാന്‍ തങ്ങളുടെമേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഖത്തറിനോട് ആദരവ് പുലര്‍ത്തുകയാണ് വേണ്ടതെന്നും ലോറിസ് വ്യക്തമാക്കി.