ദോഹ: ടുണീഷ്യക്കെതിരായ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ഒരു ഗോളിന്റെ ജയം. 23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ഹെഡറിലൂടെ സോക്കറൂസിനായി വിജയഗോള്‍ നേടുകയായിരുന്നു. ടുണീഷ്യക്കും മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. 

To advertise here,

മത്സരത്തിലുടനീളം ടുണീഷ്യയുടെ നല്ല നീക്കങ്ങളെ ഓസ്‌ട്രേലിയന്‍ പ്രതിരോധം മുനയൊടിച്ചു. ഗോളടിച്ച ശേഷം ശക്തമായ പ്രതിരോധമാണ് ഓസ്‌ട്രേലിയ മുന്നോട്ടുവെച്ചത്. ഇതിനിടെ കൗണ്ടര്‍ അറ്റാക്കിലൂടെ ലീഡുയര്‍ത്താനും ഓസ്‌ട്രേലിയ ശ്രമിച്ചു.

71ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ഓസ്‌ട്രേലിയ നഷ്ടപ്പെടുത്തുകയും ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ടുണീഷ്യ നിരന്തരം ആക്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

രണ്ട് ടീമുകളും ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഓസ്‌ട്രേലിയക്ക് ഒരു ജയവും ഒരു തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. ഇതോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യത അവര്‍ സജീവമാക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ സമനില നേടിയ ശേഷം തോല്‍വി വഴങ്ങിയ ടുണീഷ്യയുടെ മുന്നോട്ട്‌പോക്ക് പ്രതിരോധത്തിലാകുകയും ചെയ്തു.

മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ വായിക്കാം