കൊല്ലം: ഭൂരിപക്ഷ വർ​ഗീയതയുടേയും ന്യൂനപക്ഷ വർ​ഗീയതയുടേയും ശത്രു സി.പി.എം ആണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഈ വിഷയങ്ങളെയെല്ലാം അതിജീവിച്ച് പാർട്ടിയേയും പ്രസ്ഥാനത്തേയും ജനങ്ങളേയും മുന്നോട്ട് നയിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റം ഇടതുപക്ഷജനാധിപത്യമുന്നണി കാഴ്ചവെയ്ക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

To advertise here,

പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ സമ്മേളനം മാറിയിരിക്കുന്നു. വിഭാഗീയമായ എല്ലാ പ്രശ്‌നങ്ങളും പൂര്‍ണമായും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി പുതിയ വെല്ലുവിളികളെ നേരിടുന്നതിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ചുമതലയാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നത്.

ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും എല്ലാം ചേര്‍ന്ന് പിന്തിരപ്പന്മാരുടെ ഒരു മുന്നണി ഇടതുപക്ഷത്തിനെതിരേ കേരളത്തില്‍ രൂപപ്പെട്ടുവരികയാണ്. അവരുടെയെല്ലാം പൊതുശത്രു സി.പി.എമ്മാണെന്ന് പ്രഖ്യാപിച്ചു നടന്നുവരുന്ന ഈ പ്രചരണകോലാഹലങ്ങളെ ആകെ നേരിടേണ്ടതുണ്ട്. അതിന് ജനങ്ങളുടെ പിന്തുണയോട് കൂടി രണ്ടാം ടേം അധികാരത്തില്‍ വന്നതുപോലെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് മുമ്പുള്ള തദ്ദേശ തിരഞ്ഞെടുപ്പിലും വൻ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കണം. 

കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെതിരേ പ്രഖ്യാപിച്ച സാമ്പത്തിക പ്രതിരോധ യുദ്ധത്തേയും നേരിടണം. അത് നേരിടണമെങ്കിൽ കേരളത്തിന്റെ കഴിവിനെ പരമാവധി ഉപയോ​ഗിക്കാൻ സാധിക്കണം. വലിയ മാറ്റം കേരളത്തിലുണ്ടാകാൻ പോകുകയാണ്. നവകേരളത്തിനായി പുതുവഴികൾ നയരേഖയിലൂടെ വലിയമാറ്റമാണ് വരാൻ പോകുന്നത്. ലോകത്തെ അർദ്ധ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന ജീവിതരീതിയിലേക്ക് സംസ്ഥാനത്തേയും മാറ്റുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഈ പ്രവർത്തനം. ഇതിനായി വ്യവസായ കാർഷിക മേഖലകളിൽ സമ്പത്ത് വിനിയോഗിക്കാൻ ബോധപൂർവമായ ഇടപെടൽ നടത്തും. 

കേന്ദ്രത്തിന്റെ കടുത്ത അവഗണന പ്രതിരോധിക്കുന്നതിനായി സ്വന്തം നിലയിൽ വിഭവ സമാഹരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.  ഡാമുകളിലെ മണൽ വാരിയെടുക്കുവാൻ പറ്റുന്നതാണ്. വലിയ സാധ്യതയാണ് അവിടെ അടിഞ്ഞുകിടക്കുന്നത്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരിൽ നിന്ന് വരുമാനത്തിനനുസരിച്ച് ഫീസ് ഈടാക്കുന്നതിൽ നെറ്റില്ല. പാവങ്ങൾക്ക് സൗജന്യ ചികിത്സ നൽകണം. ടൂറിസം രംഗത്ത് വളരെ വലിയ സാധ്യതയാണ് ഉള്ളത്. കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പടെ രാഷ്ട്രീയവത്കരിച്ച് സംഘടനയുടെ ഭാഗമാക്കും.

കരുനാഗപ്പള്ളി വിഷയവുമായി ബന്ധപ്പെട്ടാണ് സൂസന്‍ കോടിയെ തത്ക്കാലത്തേക്ക് മാറ്റിനിര്‍ത്തിയത് ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകുകയാണ് പാര്‍ട്ടി. ആ സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ കരുനാഗപ്പള്ളിയില്‍ നിന്ന് ആരേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പി. ശ്രീരാമകൃഷ്ണനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മാറ്റിനിർത്തിയത് ആരോ​ഗ്യപ്രശ്നങ്ങൾ മൂലമാണ്. 

മൂന്നാം ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരിക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയില്‍ ഒരേ ഒരു ഇടതുപക്ഷ സര്‍ക്കാരേ ഉള്ളൂ. അത് കേരളത്തിലാണ്. അത് പാര്‍ട്ടിയേയും ജനങ്ങളേയും സംബന്ധിച്ച് പ്രാധാന്യമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഈ ദേശീയപാത 66 ഉണ്ടാവില്ലായിരുന്നു. ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി അവസാനിപ്പിച്ച് പോയതാണ് ഈ പദ്ധതി. 2026-ആകുമ്പോഴേക്ക് ഈ റോഡിലൂടെ വാഹനങ്ങളോടും. 

ഇവിടെ ചുരുങ്ങിയ ആളുകൾക്ക് 600 രൂപ മാത്രം പെൻഷൻ കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു ഉമ്മൻചാണ്ടി സർക്കാർ. ഇടതുപക്ഷം അത് 1600 രൂപ ആക്കി വർധിപ്പിക്കും. ഇനിയും വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. വലിയ മുന്നേറ്റം കേരളം കാഴ്ചവെച്ചത് ഇടതുപക്ഷസർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.