കൊല്ലം: പ്രായപരിധി മാനദണ്ഡവും അനാരോഗ്യവും മറ്റും പരിഗണിച്ച് നിലവിലെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽനിന്ന് 25 പേരെയെങ്കിലും ഒഴിവാക്കി പുതിയ നേതാക്കൾക്ക് അവസരം നൽകിയേക്കുമെന്ന് സൂചന. കഴിഞ്ഞതവണ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഒറ്റയടിക്ക് ഏഴുപേരെ മാറ്റുകയും എട്ടുപേരെ പുതുതായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അതേ മാതൃക പുതിയ സംസ്ഥാന കമ്മിറ്റി രൂപവത്കരണത്തിലും സംഭവിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് സൂചന. 

To advertise here,

88 അംഗ കമ്മിറ്റിയില്‍നിന്ന് ഏറ്റവും കുറഞ്ഞത് 25 ആളുകളെയെങ്കിലും പ്രായപരിധി മാനദണ്ഡവും അനാരോഗ്യവും ഒക്കെ കണക്കിലെടുത്ത് ഒഴിവാക്കിയേക്കും. എ.കെ. ബാലന്‍, പി.കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, ഗോപി കോട്ടമുറിക്കല്‍, എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, എം.എം. വര്‍ഗീസ്, പി. രാജേന്ദ്രന്‍, കെ. വരദരാജന്‍, പി.നന്ദകുമാര്‍, എം.വി. ബാലകൃഷ്ണന്‍ എന്‍.ആര്‍. ബാലന്‍, എം.കെ. കണ്ണന്‍ തുടങ്ങിയവര്‍ ഒഴിവാക്കപ്പെടാനിടയുള്ളവരാണ്. ഇവരെ കൂടാതെ സി.എം ദിനേശ്മണി, സി.കെ ശശീന്ദ്രന്‍ എന്നിവരും ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്. കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ സൂസന്‍ കോടിയെ മാറ്റി നിര്‍ത്താനും സാധ്യതയുണ്ട്. 

ആറ് ജില്ലകളില്‍ ഇത്തവണ പുതിയ ജില്ലാ സെക്രട്ടറിമാര്‍ വന്നു. ഇവരെല്ലാം പുതിയ സംസ്ഥാന കമ്മിറ്റിയിലെത്തും. ഇതില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം നിലവിലെ സംസ്ഥാന കമ്മിറ്റി അംഗമാണ്. കെ.വി അബ്ദുള്‍ഖാദര്‍(തൃശൂര്‍), വി.പി. അനില്‍(മലപ്പുറം), കെ.റഫീഖ്(വയനാട്), എം.മെഹബൂബ്(കോഴിക്കോട്), എം. രാജഗോപാല്‍ (കാസര്‍കോട്) എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലെത്തും.

കോട്ടയം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എ.വി റസലിന്റെ മരണത്തെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ അവിടെ തിരഞ്ഞെടുക്കാനുണ്ട്. ഒരുപക്ഷേ, കോട്ടയം ജില്ലയില്‍നിന്ന് ആരെല്ലാം സംസ്ഥാന കമ്മിറ്റിയിലെത്തും എന്ന് അറിയുന്നതോടെ പുതിയ സെക്രട്ടറിയാരാകും എന്ന സൂചനയും ലഭിച്ചേക്കും.

കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ റെജി സഖറിയ അവിടെനിന്ന് കമ്മിറ്റിയില്‍ എത്താന്‍ സാധ്യതയുണ്ട്. ഡി.വൈ.എഫ്.ഐ. നേതാക്കളായ വി.വസീഫും വി.കെ സനോജും എസ്.എഫ്.ഐ മുന്‍ പ്രസിഡന്റ് കെ. അനുശ്രീ, ജെയ്ക് സി. തോമസ്, സി.ഐ.ടി.യു. നേതാവ് എസ്. ജയമോഹന്‍ മന്ത്രി ആര്‍. ബിന്ദു എന്നിവരെല്ലൊം കമ്മിറ്റിയില്‍ പുതുതായി എത്തിയേക്കും.