ഫ്ളോറിഡ: സുരക്ഷാ വീഴ്ച കാരണം അര്‍ജന്റീന - കൊളംബിയ കോപ്പ അമേരിക്ക ഫൈനല്‍ മത്സരം തുടങ്ങാന്‍ വൈകിയത് ഒന്നര മണിക്കൂറോളം. മത്സരം നടക്കുന്ന മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് മത്സരം വൈകിയത്. ഇതോടെ ഇന്ത്യന്‍ സമയം രാവിലെ 5.30-ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം 6.55-ഓടെയാണ് ആരംഭിക്കാനായത്.

To advertise here,

ടിക്കറ്റില്ലാതെ സ്റ്റേഡിയത്തില്‍ എത്തിയ പലരും എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്നും മറ്റ് മാര്‍ഗങ്ങളിലൂടെയും സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇതോടെ ഗേറ്റ് പൂര്‍ണമായും അടച്ചതോടെ ടിക്കറ്റെടുത്ത ആരാധകരുടെ പ്രവേശനവും തടസപ്പെട്ടു.

ഇതോടെ മൈതാനത്ത് വാംഅപ്പിനിറങ്ങിയ കൊളംബിയ, അര്‍ജന്റീന താരങ്ങള്‍ ഡ്രസ്സിങ് റൂമുകളിലേക്ക് മടങ്ങി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അനുസരിച്ച് കൊളംബിയയുടെ മഞ്ഞ ജേഴ്സി ധരിച്ച ആരാധകരാണ് സുരക്ഷാ വേലി ചാടിക്കടക്കുന്നതായി കാണുന്നത്. ഇവര്‍ സ്റ്റേഡിയത്തിലെ പോലീസ് ഓഫീസര്‍മാരെയും സ്റ്റേഡിയം അറ്റന്‍ഡര്‍മാരെയും മറികടന്ന് ഓടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.