മനാമ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലെത്തി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, മലയാളി സംഗമത്തിന്റെ സ്വാഗതസംഘം ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.

To advertise here,

സ്വാഗത സംഘം ജനറൽ കൺവീനർ പി ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു ഗ്രൂപ്പ് കൺട്രി മാനേജർ ജൂസർ രുപവാല എന്നിവരും വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി. ചീഫ് സെക്രട്ടറി എ.ജയതിലക് അടക്കമുള്ളവരാണ് മുഖ്യമന്ത്രിക്കൊപ്പം സന്ദർശനത്തിനായെത്തിയത്. എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈൻ സന്ദർശിക്കുന്നത്.

 മലയാളം മിഷനും ലോക കേരള സഭയും ചേർന്ന് സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി സംസാരിക്കും. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാൻ, പത്മശ്രീ എംഎ യൂസഫ് അലി എന്നിവർ സംഗമത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ബഹ്‌റൈൻ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങുന്ന മുഖ്യമന്ത്രി ഈമാസം 24, 25 തിയതികളിൽ ഒമാൻ സന്ദർശിക്കും. പിന്നീട് ഖത്തർ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും. സൗദി അറേബ്യ സന്ദർശിക്കാൻ അനുമതി തേടിയിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.