ക്വലാലംപൂര്‍: മലേഷ്യയില്‍ നിന്നും മലബാര്‍ മേഖലയിലേക്ക് ആദ്യമായി സര്‍വീസ് തുടങ്ങിയ എയര്‍ ഏഷ്യ ജൂണ്‍ മുതല്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ കോഴിക്കോടേക്കും ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ക്വലാലംപുരിലേക്കുമുള്ള ആഴ്ചയിലെ മൂന്ന് സര്‍വീസുകള്‍ക്ക് പുറമെ, ജൂണ്‍ 23 മുതല്‍ തിങ്കളാഴ്ചകളില്‍ കോഴിക്കോട്ടേക്കും ചൊവ്വാഴ്ചകളില്‍ ക്വലാലംപുരിലേക്കും ഓരോ സര്‍വീസ് വീതമാണ് വര്‍ധിപ്പിക്കുന്നത്. ഇന്നലെ മുതല്‍ ബുക്കിംഗ് ആരംഭിച്ച പുതിയ സര്‍വീസ് യഥാര്‍ഥ്യമാകുന്നതോടെ മലബാറിലെ പ്രവാസികള്‍ക്ക് ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ ക്വലാലംപൂര്‍-കോഴിക്കോട് സെക്ടറില്‍ യാത്ര ചെയ്യാനാകും.

To advertise here,

ക്വലാലംപൂരില്‍ നിന്നും രാത്രി 9.55 ന് പുറപ്പെട്ട് രാത്രി 11.25 ന് കോഴിക്കോടും അര്‍ദ്ധരാത്രി 12.10 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7 ന് ക്വലാലംപുരിലുമെത്തുന്ന എയര്‍ ഏഷ്യ വിമാന ടിക്കറ്റുകള്‍ക്ക് ഒട്ടുമിക്ക ദിവസങ്ങളിലും ക്ഷാമം നേരിടുന്നു. വിദ്യാര്‍ത്ഥികളുള്‍പ്പടെ അവധിക്കെത്തുന്ന പ്രവാസികള്‍ക്കും കോഴിക്കോടേക്ക് ആരംഭിച്ച സര്‍വീസ് ഏറെ ആശ്വാസമാണ്. ഇന്ത്യക്കാര്‍ക്ക് മലേഷ്യയിലേക്കുള്ള സൗജന്യ സന്ദര്‍ശക വിസാ സൗകര്യം 2026 ഡിസംബര്‍ 31 വരെ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയതോടെ മലബാര്‍ മേഖലയില്‍ നിന്നും മലേഷ്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണുള്ളത്. മിക്ക ദിവസങ്ങളിലും ഈ റൂട്ടിലെ വിമാനങ്ങള്‍ ഹൗസ് ഫുള്ളായിട്ടാണ് പറക്കുന്നത്.

വാര്‍ത്തയും ഫോട്ടോയും : ആത്മേശന്‍ പച്ചാട്ട്‌