മോസ്കോ: പുതുക്കിയ ആണവനയരേഖയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഒപ്പുവെച്ചതിന് പിന്നാലെ യുക്രൈൻ ലക്ഷ്യമാക്കി റഷ്യൻ ആക്രമണം. യുക്രൈനെതിരേ റഷ്യ ഇൻ്റർ കോണ്ടിനെൻ്റൽ ബാലിസ്റ്റിക് മിസൈൽ(ICBM) പ്രയോ​ഗിച്ചു. യുക്രൈനും സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങൾക്കമുള്ള ശക്തമായ മുന്നറിയിപ്പാണ് ഇപ്പോഴത്തെ ആക്രമണം. 

To advertise here,

പരമ്പരാ​ഗതമായി ആണവ ആയുധങ്ങൾ വഹിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇൻ്റർ-കോണ്ടിനെൻ്റൽ ബാലിസ്റ്റിക് മിസൈലുകൾ. അതേസമയം മറ്റ് ആയുധങ്ങളും ഇവയ്ക്ക് വഹിക്കാനാകും. ഇത് ആദ്യമായാണ് യുക്രൈൻ ലക്ഷ്യമാക്കി റഷ്യ ഒരു ഐ.സി.ബി.എം. പ്രയോ​ഗിക്കുന്നത്. 

ന​ഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ മിസൈലുകൾ വിക്ഷേപിച്ചതായി വ്യാഴാഴ്ച രാവിലെ യുക്രൈൻ വ്യോമസേന പ്രസ്താവന പുറത്തുവിട്ടിരുന്നു. അതേസമയം, ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ഒഴിഞ്ഞുമാറി. ഇതേക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. 

യുക്രൈൻയുദ്ധത്തിൽ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന നൽകി പുതുക്കിയ ആണവനയരേഖയിൽ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. യുദ്ധം 1000 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു റഷ്യയുടെ നിർണായകതീരുമാനം. 

ആണവായുധശേഷിയല്ലാത്ത ഒരു രാജ്യം ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കുനേരേ നടത്തുന്ന ആക്രമണം ‘സംയുക്ത ആക്രമണ’മായി കണക്കാക്കും. സുപ്രധാനമായ അത്തരം ആക്രമണങ്ങൾക്കെതിരേ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നും ഉത്തരവ് പറയുന്നു. റഷ്യൻമണ്ണിൽ യു.എസ്. നിർമിത ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയതിനുപിന്നാലെയാണ് പുതിൻ നയത്തിൽ ഒപ്പിട്ടത്.